അടി കൂടിയതല്ല നെഞ്ചുവേദന കാരണമാണ് എംഎൽഎമാരെ ആശുപത്രിയിലാക്കിയതെന്ന് കർണാടകയിലെ കോൺഗ്രസ് നേതൃത്വം
കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുവേ രണ്ട് കോൺഗ്രസ് എംഎൽഎമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വന് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കോൺഗ്രസ് എംഎൽഎയായ ജെ എൻ ഗണേശ് മറ്റൊരു എംഎൽഎയായ ആനന്ദ് സിംഗിനെ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു ആദ്യം വാർത്തകൾ വന്നിരുന്നത്. ഇരുവരെയും ഒളിവിൽ താമസിപ്പിച്ചിരുന്ന റിസോട്ടിൽ വെച്ചായിരുന്നു പരസ്പരം വഴക്കിടുകയും അത് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ഈ വാർത്തകൾക്കെതിരെ അതിശക്തമായാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസിന് വേണ്ടി ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷാണ് വാർത്തകൾ നിർഷേധിച്ചു രംഗത്തെത്തിയത്. ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നത് ബിജെപി ആണെന്നും, വ്യാജ വാർത്തകൾ വിശ്വസിക്കരുത് എന്നുമാണ് ഡി കെ സുരേഷ് പറയുന്നത്. നെഞ്ചു വേദന കാരണാണ് രണ്ടു എം എൽ എമാരെ ആശുപത്രിൽ പ്രവേശിപ്പിച്ചതെന്നും, മറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നുമാണ് കോൺഗ്രസ് നിലപാട്.
എന്നാൽ ഈ വാദം വിശ്വസിക്കാൻ പ്രതിപക്ഷ പാർട്ടിയായ ബിജെപി തയാറായിട്ടില്ല. കള്ളം പറയുന്നത് കോൺഗ്രസ് ആണ് എന്നും നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എങ്കിൽ ചികത്സയുടെ വിവരങ്ങൾ പുറത്തു വിടണം എന്നുമാണ് ഇവരുടെ ആവശ്യം. മാത്രമല്ല പോലീസ് സ്വമേധയാ കേസ് എടുത്തു അന്വേഷണം നടത്തണം എന്നും ഇവർ ആവശ്യപ്പെടുന്നു.