നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി; ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ല

single-img
12 January 2019

സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി. ഐആര്‍ഇ നടത്തുന്ന ഖനനം പൂർണ്ണമായും അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി വ്യക്തമാക്കി.

നേരത്തെ ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കുമെന്നും, അശാസ്ത്രീയ ഖനനം പാടില്ലെന്നാണു സര്‍ക്കാര്‍ നിലപാടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. കൂടാതെ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

എന്നാൽ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണം എന്നായിരുന്നു വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജൻ പറഞ്ഞത്. കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.