ബഹു. പ്രധാനമന്ത്രി, ദയവായി ഇന്ധനവില കുറയ്ക്കൂ; അല്ലെങ്കിൽ ഇനിയെത്ര ടോയ്‌ലറ്റ് നിർമ്മിക്കണമെന്നെങ്കിലും വെളിപ്പെടുത്തു

single-img
5 September 2018

 


പിടിച്ചാൽ കിട്ടാത്ത രീതിയിൽ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. പ്രകൃതി ദുരന്തങ്ങൾ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്പത്ത് മേഖലയെ തകർത്ത് ഘട്ടത്തിലാണ് രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും കടന്നുവരുന്നത്. ദിവസംപ്രതി ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ താരതമ്യം താഴേക്ക് പോവുകയാണ്. തിങ്കളാഴ്ച ഡോളറിന് 71. 21 രൂപയായിരുന്നത് ചൊവ്വാഴ്ചയാണ് ഇപ്പോൾ 71. 53 രൂപയായി ഇടിഞ്ഞിരിക്കുകയാണ്.

പെട്രോൾ- ഡീസൽ വിലവർദ്ധനവുമായി ചേർത്തു വായിക്കേണ്ട ഒന്നാണ് രൂപയുടെ മൂല്യം ഇടിച്ചിലും. രൂപയുടെ മൂല്യതകർച്ചയ്ക്ക് പ്രധാനകാരണം എണ്ണ വിലയിലുണ്ടായ വർദ്ധനവ് തന്നെയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതാണ് എണ്ണവിലയുടെ കാര്യത്തിൽ മാറ്റമുണ്ടാകാൻ കാരണം. ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.

ഇതോടെ ക്രൂഡ് അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 78 ഡോളറായി യരുകയായിരുന്നു. അതോടെ രൂപയുടെ തകർച്ചയും ആരംഭിച്ചു. എന്നാൽ ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് യാതൊരു നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. രൂപയുടെ തകർച്ചയും എണ്ണവിലയുടെ വർദ്ധനവും രൂക്ഷമായ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. എൻഡിഎ സർ്കകാരിന്റെ നോട്ടു നിരോധനത്തിനു ശേഷമുള്ള സാമ്പത്തിക തകർച്ച ഈ സാഹചര്യത്തിലൂടെ പൂർണ്ണമാകുകയാണ്.

രാജ്യത്തെ 67 ശതമാനം ജനങ്ങൾക്കും ശൗചാലയങ്ങൾ ഇശല്ലന്നും ഇന്ധനവില വർദ്ധനവിലൂടെ ലഭിക്കുന്ന തുക അതിനായാണ് ഉപയോഗിക്കുന്നതെന്നും കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വെളിപ്പെടുത്തുകയുണ്ടായി. കേരളമുൾപ്പെടെ മുൻപന്തിയിൽ നിൽക്കുണന്ന സംസ്ഥാനങ്ങളിൽ നിന്നും പരിഹാസങ്ങളാണ് ഈ പ്രസ്താവനയ്‌ക്കെതിരെ ഉയർന്നത്. എന്നാൽ സംസ്ഥാനത്തെ സംഘപരിവാർ കേന്ദ്രങ്ങൾ ഈ പ്രസ്താവനയെ ഉയർത്തിക്കാട്ടാനും പ്രചരിപ്പിക്കാനുമാണ് ശ്രമിച്ചത്.

അതിനുകാരണം, ഇന്ധനവില വർദ്ധനവിനെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ട് അധികാരത്തിലേറിയ ബിജെപി സർക്കാരിന് ഇപ്പോഴത്തെ വിലവർദ്ധനവിന് നൽകാൻ കൃത്യമായ ഒരുത്തരമില്ലായിരുന്നു എന്നുള്ളതാണ്. അതിനിടയിൽ വീണുകിട്ടിയ ഒരു വസ്തുതയായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന. മറ്റൊന്നും ചിന്തിക്കാതെ ഈ പ്രസ്താവനയെ ഇന്ധനവില വർദ്ധനവിനുള്ള കാരണമായി ഉയർത്തിക്കാട്ടാനാണ് സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിച്ചത്. കേരളത്തിൽ ജീവിച്ചുകൊണ്ട് കേരളക്കാരനല്ല എന്നു പറയുന്നതിൽ അഭിമാനിക്കുകയും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുന്ന പരിവാർ അണികൾ ബ്രട്ടീഷുകാർക്കൊപ്പം നിന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുമായുള്ള സാമ്യമപാണ് അർഹിക്കുന്നതെന്നു സ്പഷ്ടം.

 

കർണ്ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോൾവില ദിവസങ്ങളോളം വർദ്ധിപ്പിക്കാതെ നോക്കാൻ കേന്ദ്രസർക്കാരിനായി. രാഷ്ട്രീയ ലാഭങ്ങൾക്ക് ബിജെപി സർക്കാർ പെട്രോൾവിലയെ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതിന്റെ സൂചനയാണിത്.

വാഹനങ്ങൾ ഉപയോഗിക്കുന്നവർ പട്ടിണി കിടക്കുന്നവരല്ലെന്നും അവർക്ക് ഇന്ധന വില വർദ്ധനവ് ഒരു പ്രശ്‌നമായി അനുഭവപ്പെടുന്നില്ലെന്നുമുള്ള വിചിത്രമായ ന്യായവും കണ്ണന്താനം അന്ന് പറഞ്ഞിരുന്നു. ഇത് ഏറ്റുപിടിച്ചുകൊണ്ട്, മദ്യത്തിനു വില കൂടിയാൽ പ്രശ്‌നമില്ലാത്തവരാണ് കുറച്ച് പൈസ ഇന്ധനത്തിനു കൂടുമ്പോൾ രംഗത്തു വരുന്നതെന്നു കാട്ടി സംഘപരിവാർ കേന്ദ്രങ്ങളും രംഗത്തു വന്നിരുന്നു. ഒരു സാധാരണക്കാരന്റെ കുടുംബജീവിതത്തെ താളം തെറ്റിക്കുന്ന വസ്തുതയാണ് ഇന്ധന വില എന്ന് അറിയാത്തവരല്ല കേരളത്തിലെ സംഘപരിവാർ അണികൾ. ഇന്ധന വില രാജ്യത്ത് രൂക്ഷമായ വിലവർദ്ധനവിന് കാരണമാകും എന്നു അറിയുന്നവർ തന്നെയാണവർ. പക്ഷേ മോദിയെന്ന സാധാരണക്കാരനെ അമാനുഷികനായി ചിത്രീകരിച്ച് ഭരണത്തിലേറിയ സംഘപരിവാർ പ്രവർത്തകർക്ക് അതിശയകഥകളോടുള്ള താത്പര്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. അതിൽ അഭിരമിച്ചു ജീവിക്കുന്നവർക്ക് നിത്യജീവിതത്തെ ബാധിക്കുന്ന ഇന്ധവില വർദ്ധന ഒരു പ്രശ്‌നമല്ല എന്ന കാര്യത്തിൽ അതിശയവും കാണുന്നില്ല.

എന്നാൽ കർണ്ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോൾവില ദിവസങ്ങളോളം വർദ്ധിപ്പിക്കാതെ നോക്കാൻ കേന്ദ്രസർക്കാരിനായി. രാഷ്ട്രീയ ലാഭങ്ങൾക്ക് ബിജെപി സർക്കാർ പെട്രോൾവിലയെ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതിന്റെ സൂചനയാണിത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വിലവർദ്ധനവ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നവർക്ക് സ്വാഭാവിക സംശയങ്ങളും ഉടലെടുക്കും. എന്നാൽ ആ സംശയങ്ങൾക്കു പോലും കുത്യമായ ഒരുത്തരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല എന്നുള്ളതാണ് സത്യം. പകരം വർദ്ധനവ് ജനങ്ങൾ അനുഭവിക്കുക എന്നുള്ള കർക്കശമായ നിലപാട് മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടവും അതുവഴിയുണ്ടായ വ്യാപാരയുദ്ധവും സാമ്പത്തിക തകർച്ചയ്ക്കു വഴിവച്ച കാര്യങ്ങളിൽ ചിലതാണ്. ട്രംപിന്റെ ലോക വ്യാപാര സംഘടനയ്‌ക്കെതിരായ നിലപാടുകൾ ലോക സാമ്പത്തികമേഖലയിൽ കടുത്ത അരക്ഷിതാവസ്ഥയ്ക്കു വഴിവച്ചിട്ടുണ്ട്. ചൈനയുമായുള്ള മത്സരമാണ് അതിൽ പ്രധാനം. ചൈനയ്‌ക്കെതിരെ 200 ബില്യൺ ഡോളറിന്റെ ഇറക്കുമതിച്ചുങ്കമാണ് അമേരിക്ക ചുമത്തിയത്. മാത്രമല്ല ചൈന അമേരിക്കയ്ക്കു വഴങ്ങിയില്ലെങ്കിൽ ലോകവ്യാപര സംഘടനയിൽനിന്ന് ഇറങ്ങിപ്പോകുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിരുന്നു. ലോകത്തിലെ വളരുന്ന സമ്പദ്‌വ്യവസ്ഥകളുടെയെല്ലാം കറൻസികൾ തകരാൻ ആരംഭിച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഇക്കാര്യങ്ങളും ഉൾപ്പെടുന്നു.

ഒരർത്ഥത്തിൽ ഇന്ത്യയുടെ രൂപ മാത്രമല്ല, തുർക്കിയുടെ ലിറയും ദക്ഷിണാഫ്രിക്കയുടെ റാൻഡും അർജന്റീനയിലെ പെസോയും ബ്രസീലിന്റെ റിയലും ഇടിഞ്ഞ കറൻസികളിൽ പെടുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഏഷ്യൻ സാമ്പത്തിക രംഗം കനത്ത പ്രതിസന്ധിയിൽപ്പെട്ട ഒരു സമയമുണ്ടായിരുന്നു. തായ്‌ലൻഡിലെ നാണയത്തകർച്ചയായിരുന്നു അതിനു കാരണം. ഇന്ത്യയിലെ ഇപ്പോഴത്തെ രൂപയുടെ തകർച്ചയും ഈ ഒരു അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് സാമ്പത്തിക വദഗ്ദർ പലവുരു അഭിപ്രായപ്പെട്ടു കഴിഞ്ഞു.