മകന്‍ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ കുടുംബസഹായ ഫണ്ടിലേക്ക് സംഭാവനയുമായി ആകാശിന്റെ പിതാവ്

single-img
25 February 2018

ഇരിട്ടി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബസഹായ ഫണ്ടിലേയ്ക്ക് കൊലപാതക കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേയ്ക്കാണ് തില്ലങ്കേരിയുടെ പിതാവ് സംഭാവന നല്‍കിയത്.

തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്‍നിന്ന് 100 രൂപയെടുത്ത് ഇത് എന്റെ വക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നു.

നേരത്തെ, ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി പറഞ്ഞിരുന്നു. കൊലപാതകം നടക്കുമ്പോാള്‍ ഇരുവരും ക്ഷേത്രത്തിലായിരുന്നെന്നും പൊലീസ് വിളിച്ച പ്രകാരം സ്റ്റേഷനിലേക്കു പോകുംവഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മകനെ പൊലീസ് കുടുക്കിയതാണ്, അല്ലാതെ പ്രചരിക്കുന്നത് പോലെ ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നില്ല. സംഭവത്തിന് പിന്നാലെ പാര്‍ട്ടിയെ സമീപിച്ചു. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയതെന്നും രവി പറഞ്ഞിരുന്നു.