ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്; ഉത്തര്‍ പ്രദേശ് ഏറ്റവും പിന്നില്‍

single-img
9 February 2018

ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം. നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്. 62.0265.21 സ്‌കോര്‍ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.2863.38 സ്‌കോര്‍ നേടിയ തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമെത്തി.

ഉത്തര്‍ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണു നിതി ആയോഗ് റിപ്പോര്‍ട്ട് തയാറാക്കിയത്. ന്യൂഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചത്.

വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന വിഭാഗത്തിലായാണു റാങ്കിങ്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ സമഗ്ര മികവില്‍ കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവയാണു മുന്നില്‍. ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമും മണിപ്പൂരുമാണ് മുന്നില്‍ നില്‍ക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ആരോഗ്യ രംഗത്ത് അതിവേഗം പുരോഗതി കൈവരിച്ചുവരുന്നുവെന്ന് നീതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമഗ്ര മികവിനു കേരളം മുന്നില്‍ എത്തിയെങ്കിലും ചില മേഖലകളില്‍ പിന്നിലായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം മെച്ചപ്പെടാനുണ്ട്. പൊതുവില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ മൂന്നിലൊന്നു സംസ്ഥാനങ്ങളും ആരോഗ്യമേഖലയില്‍ പിന്നാക്കം പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച വലിയ നേട്ടത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ റിപ്പോര്‍ട്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.