ബാർ കോഴക്കേസ് : മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്; 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. കേസിലെ അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നാണു റിപ്പോർട്ട്.
മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
വിജിലൻസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അതിനിടെ, അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിജിലൻസ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചു. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം.
കോഴ ആരോപണത്തിൽ തെളിവില്ലെന്ന് ആദ്യം നടത്തിയ അന്വേഷണത്തിലും പിന്നീടു നടത്തിയ അന്വേഷണത്തിലും വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നീടു വീണ്ടും തുടരന്വേഷണത്തിന് അനുമതി നൽകിയതിനെതിരെ കെ.എം. മാണി നൽകിയ ഹർജിയിലാണ് ഇന്നു കോടതി 45 ദിവസത്തെ സാവകാശം നൽകിയത്. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനുമാണ് കോടതി നൽകിയിരിക്കുന്നത്.
മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവരുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. മുൻമന്ത്രി കെ.എം. മാണി ബാറുടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.