വയനാട്ടിൽ ഭൂരഹിതർക്ക് നൽകാനുള്ള മിച്ചഭൂമി കൈമാറാത്തത് ആർക്കു വേണ്ടി ? റവന്യൂ വകപ്പിന്റേത് ഒത്തു കളിയോ ?
വയനാട്ടിൽ ഏറെക്കാലത്തെ നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ ഭൂരഹിതർക്ക് നൽകാനായി ഹൈക്കോടതി അനുമതി ലഭിച്ച പാരിസണ്‍ എസ്റ്റേറ്റുവക ഭൂമി ഏറ്റെടുപ്പ് ഒരു വർഷം കഴിഞ്ഞിട്ടും പാതിപോലും പൂർത്തിയായില്ല. മാനന്തവാടി താലൂക്കിലെ സർവേയർമാരെ കാസർഗോഡ് ജില്ലയിൽ റീസർവേ നടപടികൾക്ക് നിയോഗിച്ചതിനാൽ ഭൂമി ഏറ്റെടുപ്പ് വൈകുന്നു എന്നാണ് റവന്യൂ വകുപ്പ് ഇ വാർത്തയ്ക്ക് നൽകിയ വിവരം. എന്നാൽ ഭൂമി ഏറ്റെടുത്ത് പാവപ്പെട്ട തൊഴിലാളികൾക്കും ഭൂരഹിതർക്കം നൽകുന്നതിൽ വൻ വീഴ്ചയാണ് റവന്യൂ വകപ്പിന് ഉണ്ടായത്. സർക്കാറിന്റെ മെല്ലെ പോക്ക് ആർക്കു വേണ്ടിയാണ് എന്ന ചോദ്യയമാണ് ഭൂരഹിതർ ഉയർത്തുന്നത്.
പാരിസണ്‍ എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസിന്റെ കൈവശമുള്ള മിച്ചഭൂമിയിൽ 397.89 ഏക്കർ ഭൂരഹിതർക്കു വിതരണം ചെയ്യുന്നതിനായി സർക്കാരിനു ഏറ്റെടുക്കാമെന്ന് 2016ലാണ് ഹൈക്കോടതി ഉത്തരവായത്. മാനന്തവാടി, തവിഞ്ഞാൽ വില്ലേജുകളിലായി 47 സർവേ നമ്പറുകളിലാണ് ഈ ഭൂമി. ഭൂപരിഷ്കരണ നിയമപ്രകാരം എസ്റ്റേ്റ്റ് മാനേജ്മെന്റിന്റെ കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കുന്നതിനായി മാനന്തവാടി ലാൻഡ് ബോർഡ് നേരത്തെ തുടങ്ങിയ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. ഭൂരഹിതർക്ക് വിതരണം ചെയ്യാനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ലാൻഡ് ബോർഡ് ഉത്തരവ് തടഞ്ഞതിനെതിരെ നൽകിയ ഹരജിയിലൂടെ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി. ഇതേത്തുടർന്നായിരുന്നു 397.89 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കോടതി അനുമതി നൽകിയത് .
ഇതിനകം 118 ഏക്കർ ഭൂമി മാത്രമാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. സർവേയർമാർ പോയതോടെ ഭൂമി ഏറ്റെടുപ്പുകാര്യം തന്നെ അധികൃതർ മറന്ന മട്ടിലാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് സർവേയർമാരും ഡ്രാഫ്റ്റ്സ്മാൻമാരുമുള്ള ജില്ലയിൽ നിന്നു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോൾ തന്നെ പരാതികൾ ഉയർന്നിരുന്നു. ഒരു തുണ്ടു ഭൂമിക്കായി താലൂക്കിൽ പതിനായിരത്തോളം പേർ കാത്തിരിക്കുമ്പോഴാണ് റവന്യു വകപ്പിന്റെ പിടിപ്പുുകേട് കാരണം ഭൂമി ഏറ്റെടുക്കൽ നീണ്ടുപോകുന്നത്.