കൈകൾ ഇലക്ട്രിക് വയറുകൊണ്ട് വരിഞ്ഞുകെട്ടി; കിടക്കവിരി ചെമ്പുകമ്പികൊണ്ട് വരിഞ്ഞ് ലോക്ക് ചെയ്തു: കോന്നിയിൽ യുവാവിന്റെ വിചിത്രമായ ആത്മഹത്യ
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ തൂങ്ങിമരിച്ച യുവാവ് അവലംബിച്ചത് വിചിത്രമായ രീതികൾ. കോന്നി മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന്‍ പ്രജിത്ത് (29) ആണ് ഇന്നലെ ഉച്ച കഴിഞ്ഞ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഡിഗ്രി കഴിഞ്ഞ് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ പ്രജിത്ത് ആത്മഹത്യ ചെയ്യാൻ അവലംബിച്ച രീതികൾ പോലീസിനേയും നാട്ടുകാരേയും അമ്പരപ്പിച്ചിരുന്നു.
ഇരുകൈകളും ഇലക്ട്രിക് വയറുകളും താഴും ഉപയോഗിച്ച് ബന്ധിച്ചിരുന്നു. തൂങ്ങാന്‍ ഉപയോഗിച്ച കിടക്കവിരിയുടെ ഒരു ഭാഗം ചെമ്പ് കമ്പി കൊണ്ട് വരിഞ്ഞു മുറുക്കിയ ശേഷം നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ലോക്ക് ചെയ്തു. വായില്‍ തുണി തിരുകി. തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ചെയ്യുന്നത് പോലെ തലയണ കവര്‍ കൊണ്ട് മുഖം മറച്ചു. കവര്‍ ഉറപ്പിക്കുന്നതിന് ബാന്‍ഡ് എയ്ഡ് ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്തു.
വിചിത്രമായ രീതിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ട വീട്ടുകാരും ബന്ധുക്കളും ആദ്യം മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ചെങ്കിലും പിന്നീട് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ സംശയങ്ങൾ നീങ്ങി.
തന്റെ മരണത്തിൽ ആർക്കും പങ്കില്ല എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്. ഇയാൾ വിഷാദത്തിനു അടിമയായിരുന്നുവെന്നും സമപ്രായക്കാർക്കെല്ലാം ജോലി ലഭിച്ചിട്ടും തനിക്ക് ജോലി കിട്ടാത്തതിൽ ഇയാൾക്ക് വിഷമമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞതായി കോന്നി സബ് ഇൻസ്പെക്ടർ ബാബു ഇ വാർത്തയോട് പറഞ്ഞു.
അടുത്ത സുഹൃത്തുക്കൾ ആരും തന്നെ ഇല്ലാതിരുന്ന പ്രജിത്ത് തികച്ചും അന്തർമുഖനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈകൾ പിന്നിലേയ്ക്കു കെട്ടി ലോക്ക് ചെയ്യാനുപയോഗിച്ച ലോക്ക് അമർത്തി ലോക്ക് ചെയ്യാൻ കഴിയുന്നതരത്തിലുള്ളതായതിനാൽ അയാൾക്ക് തന്നെ ചെയ്യാൻ കഴിയുമെന്നാണു പോലീസിന്റെ പക്ഷം. ബെഡ് ഷീറ്റ് പോളിയെസ്റ്റർ തുണി കൊണ്ടുള്ളതായതിനാൽ കുരുക്ക് അഴിയാതിരിക്കാനാകാം ചെമ്പു കമ്പി കൊണ്ട് വരിഞ്ഞ് ലോക്കിട്ടതെന്നാണു പോലീസ് കരുതുന്നത്.
മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നറിയാൻ ഫോറൻസിക് വിഭാഗം കൂറ്റുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും എന്നാൽ ആത്മഹത്യ തന്നെയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെന്നും എസ് ഐ പറഞ്ഞു.