വൈദ്യുതിയില്ല: യോഗിയുടെ യുപിയിൽ ടോർച്ച് വെളിച്ചത്തിൽ 32 രോഗികൾക്ക് തിമിര ശസ്ത്രക്രിയ

single-img
27 December 2017

ഉത്തർപ്രദേശിലെ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 32 രോഗികൾക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോർച്ചിന്റെ വെളിച്ചത്തിലെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഉന്നാവാ ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ശസ്ത്രക്രിയയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് വൻ വിവാദത്തിനിടയായത്.

വൈദ്യൂതി ഇല്ലാത്തതുകൊണ്ടാണ് ടോര്‍ച്ചു വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തിയെതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ യാതൊരുവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

അഞ്ചു രോഗികളെ മാത്രം പ്രവേശിപ്പിക്കാൻ സൗകര്യമുള്ള കേന്ദ്രമാണിത്. നേത്ര ശസ്ത്രക്രിയയ്ക്കുവേണ്ട യാതൊരു സൗകര്യവുമില്ല. സംസ്ഥാനത്തു ഗ്രാമീണ മേഖലയിൽ 12 മണിക്കൂർ മാത്രമേ വൈദ്യുതി വിതരണമുള്ളൂ എന്നതിനാൽ രാത്രി ഏഴുമണിയോടെ വൈദ്യുതി നിലച്ചു. ജനറേറ്റർ ഉണ്ടെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി ഡീസൽ വാങ്ങുന്ന പതിവില്ല. ഇതോടെ രണ്ടു ടോർച്ചിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തി.

ജഗദംബാ സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണു കാൺപൂരിൽ നിന്നു സൗജന്യ നേത്രശസ്ത്രക്രിയയ്ക്കായി രോഗികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വെറും തറയിലാണ് ആറു മണിക്കൂറോളം രോഗികളെ കിടത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പരാതി പറഞ്ഞു. ശൈത്യകാലത്ത് രോഗികളെ വെറും നിലത്ത് കിടത്തിയത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് രോഗികളുടെ ബന്ധുക്കൾ അഭിപ്രായപ്പെട്ടു.

ശസ്ത്രക്രിയയ്ക്കു വിധേയരായവരിൽ ഭൂരിഭാഗത്തിനും കണ്ണിനു ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനാൽ ഉള്ള കാഴ്ച പോയേക്കുമെന്ന ആശങ്കയുമുണ്ട്. അസ്വസ്ഥതയെക്കുറിച്ചു പരാതിപ്പെട്ടതോടെ ഇന്നലെ രാവിലെതന്നെ രോഗികളെ വീട്ടിലേക്കു പറഞ്ഞുവിട്ടു.

സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ജില്ലാ ചീഫ് മെഡിക്കൽ ഓഫിസറെയും പിഎച്ച്സി സൂപ്രണ്ടിനെയും സർക്കാർ സസ്പെൻഡ് ചെയ്തു. ജില്ലാ മജിസ്ട്രേട്ടിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ കടുത്ത നടപടികളുണ്ടാകുമെന്നു യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു.