ആണധികാരദേശത്തെ ‘അടക്കവും ഒതുക്കവുമുള്ള’ പെണ്ണുങ്ങളും ഇടയിൽ കയ്യടി വാങ്ങുന്ന ഒറ്റുകാരും ഒരുമ്പെട്ടിറങ്ങിയ ‘ഫെമിനിച്ചി’ കൊച്ചമ്മമാരും

single-img
20 December 2017


അസി അസീബ് പുത്തലത്ത്

കസബ ചവറാണെന്നതിൽ സംശയമില്ല. അല്ലെങ്കിൽ തന്നെ, മ-മോ ദ്വയങ്ങളുടെയടക്കം ഇപ്പോഴിവിടെയിറങ്ങിയതിൽ ചവറല്ലാത്തതേതുണ്ടെന്നതാണ് സംശയം.
മലയാളസിനിമയിലെ നായകന്റെ കരുത്ത്‌ ഡയലോഗിലെ സ്ത്രീവിരുദ്ധതയുടെ ആഴം കൊണ്ടാണടയാളപ്പെടുത്തുന്നത്‌ എന്നതിൽ തീരെ തർക്കമില്ല. അതല്ലാത്തയെത്ര പേരെ മലയാളി നെഞ്ചിലേറ്റിയെന്നതിലാണ് തർക്കം.

സമൂഹത്തിലെ സ്ത്രീവിരുദ്ധത സിനിമയിൽ കാണില്ലേ എന്ന നിഷ്കളങ്കചോദ്യങ്ങൾക്ക്‌ അതിനെ ഗ്ലോറിഫൈ ചെയ്ത്‌ കയ്യടിപ്പിക്കുന്നതിലാണ് പ്രശ്നമെന്ന് ഉത്തരം പറഞ്ഞിട്ട്‌ കാര്യമില്ല. കൊപ്രപ്പിണ്ണാക്കും ചാണകവും സമാസമം ചേർത്ത ഫാൻസ്‌ തലകളിൽ അത്‌ കയറിയാലാണ് കാര്യം.

സഹപ്രവർത്തകയെ സ്വന്തം ഫാൻസ്‌ സ്ലട്ട്‌ ഷേമിങ്ങും വെർബൽ റേപ്പും നടത്തുമ്പോൾ പഴം വിഴുങ്ങിയിരിക്കുന്ന സൂപ്പർസ്റ്റാറുകളിൽ അത്ഭുതമില്ല. അവർ വാ തുറന്നരുതെന്ന് മൊഴിഞ്ഞാൽ മാത്രമാണൽഭുതം.

അതുകൊണ്ടതിനെപറ്റിയൊന്നുമില്ല. ഉള്ളത്‌, നല്ലപെണ്ണിന്റെ വാർപ്പുമാതൃകകളൊരുക്കുന്ന, അല്ലാത്തവർക്ക്‌ പൂരത്തെറികൾ സമ്മാനം നൽകുന്ന ആണധികാരമരപ്പാഴുകളെ പറ്റിയാണ്.
‘ഫെമിനിച്ചി കൊച്ചമ്മ’ വിളികൾ ആഘോഷമാക്കി ഞെട്ടിക്കുന്ന ഒറ്റുകാരി സ്ത്രീകളോടാണ്.
അവരാൽ വെറുക്കപ്പെടുന്ന ആൺ-പെൺ-ട്രാൻസ്‌ കൂട്ടത്തിലുള്ള ഫെമിനിസ്റ്റുകളോടുള്ള ഐക്യപ്പെടലാണ്.

ജന്മനാൽ തന്നെ ആണിനും പെണ്ണിനും തുല്യമൂല്യമാണുള്ളതെന്നും സമൂഹത്തിന്റെ പുരുഷകേന്ദ്രീകൃതാധികാരഘടന സാമൂഹിക- സാമ്പത്തിക -രാഷ്ട്രീയ- വൈയക്തികതലങ്ങളിൽ സ്ത്രീകൾക്കുമേൽ ഇടപെടുന്നുവെന്നും തിരിച്ചറിഞ്ഞ്‌, അർഹമായ അവകാശങ്ങൾ നിർവചിച്ച്‌, അതിനായി പ്രവർത്തിക്കുന്ന മൂവ്മെന്റിനെയാണ് ഫെമിനിസം എന്നുകൊണ്ടർത്ഥമാക്കുന്നത്‌.

അടിമയുടെ, തൊഴിലാളിയുടെ, കറുത്തവന്റെ തുടങ്ങി എല്ലാ വിമോചനചരിത്രത്തിലും 
പോരാളികളുണ്ട്‌, അധികാരത്തിനിളക്കം ഭയന്ന് അതിനെ അടിച്ചമർത്തിയവരുണ്ട്‌, നൈസായി ഒറ്റുന്നവരുണ്ട്‌. അവരെയും തകർത്ത്‌ അത്തരം മുന്നേറ്റങ്ങൾ കടന്ന് പോയിട്ടുമുണ്ട്‌, പോകുന്നുമുണ്ട്‌. ഉടമയും മുതലാളിയും വെളുത്തവനും എതിർനിൽക്കുന്ന അത്തരം സമരങ്ങൾ സ്ത്രീവിമോചനത്തിലെത്തുമ്പോൾ വില്ലനായി നിൽക്കുന്നത്‌ ഞാനടക്കമുള്ള ആണുങ്ങളാണ്.

കൈവശം വച്ചനുഭവിച്ച്‌ പോന്ന അധികാരത്തിന്റെ, അനുകൂലാചാരങ്ങളുടെ ലഹരി രുചിച്ചറിഞ്ഞ ആൺബുദ്ധി, അതിനെ നിലനിർത്താനായി ഒരുക്കുന്ന റൊമാന്റിസൈസ്ഡ്‌ & ഫോഴ്സ്ഡ്‌ വാർപ്പ്‌ മാതൃകകളെയാണ് ‘അടക്കവും ഒതുക്കവുമുള്ള പെണ്ണ്’ എന്നുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അത്തരം അച്ചിലൊതുങ്ങാത്തെ പെണ്ണുങ്ങളെയാണ് ‘ഒരുമ്പെട്ട ഫെമിനിസ്റ്റ്‌ കൊച്ചമ്മമാർ’ എന്ന് സംബോധനചെയ്യപ്പെടുന്നത്‌.

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ…

Posted by Jude Anthany Joseph on Monday, December 18, 2017

‘അടക്കവും ഒതുക്കവുമുള്ള’ പെണ്ണിനെ മാത്രം അംഗീകരിക്കുന്ന, ദേഹത്ത്‌ കയറിപ്പിടിച്ചാലും പെണ്ണ് പ്രതികരിക്കരുതെന്ന് വിശ്വസിക്കുന്ന, സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചാൽ ഭരണിപ്പാട്ട്‌ നടത്തുന്ന, വാ തുറക്കുന്ന പെണ്ണിനെ സർക്കസ്‌ മുതലാളിയോട്‌ കൂറില്ലാത്ത കുരങ്ങനാക്കുന്ന ആൺബോധങ്ങളോട്‌ പ്രത്യേകിച്ച്‌ ഒന്നും പറയാനില്ല. പക്ഷേ, ഇതേ ചിന്തയുള്ള പെണ്ണുങ്ങളോട്‌, അതിനു കയ്യടിക്കുന്നവളുമാരോട്‌ സമാനമായ ഒരുദാഹരണം പറയാനുണ്ട്‌.

മാൽകം എക്സിന്റെ വിഖ്യാതമായ ഒരു പ്രസംഗമുണ്ട്‌. അമേരിക്കയിലെ കറുത്തവംശജരെ അഭിസംബോധന ചെയ്തുകൊണ്ട്‌ നടത്തിയത്‌. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.

അടിമകളായിരുന്ന നീഗ്രോകളെ തൊഴിലെടുക്കുന്നയിടങ്ങളെ അടിസ്ഥാനമാക്കി ‘ഹൗസ്‌ നീഗ്രോ’ എന്നും ‘ഫീൽഡ്‌ നീഗ്രോ’ എന്നും തിരിച്ചിരുന്നു. മാസ്റ്ററിന്റെ വീടുകളിലും അടുക്കളയിലും തൊഴിലെടുത്ത്‌, അവർക്കരികിൽ ജീവിച്ച്‌, അവരുടെ ബാക്കി വരുന്ന ഭക്ഷണം കഴിച്ചും അവരിട്ട്‌ മുഷിഞ്ഞ വസ്ത്രം ധരിച്ചും ജീവിച്ച അടിമകളായ ഹൗസ്‌ നീഗ്രോകൾക്ക്‌ മാസ്റ്ററിനോട്‌ ഭയങ്കരമായ വിധേയത്വവും ആത്മാർത്ഥതയുമായിരുന്നു. അവനവനേക്കാൾ അവർ മാസ്റ്ററെ സ്നേഹിച്ചു. മാസ്റ്ററിനു അസുഖം വന്നാൽ ഹൗസ്‌ നീഗ്രോ വ്യസനിച്ചു, മാസ്റ്ററിന്റെ വീട്‌ കത്തിയാൽ ഹൗസ്‌ നീഗ്രോ വെള്ളം കോരിയൊഴിച്ചു, മാസ്റ്ററിന്റെ ഓരോ വേദനയും സ്വന്തം വേദനയായി കണ്ടു.

അതേസമയം വയലിൽ പണിയെടുക്കുന്ന ഫീൽഡ്‌ നീഗ്രോകൾ തങ്ങൾ ആത്യന്തികമായി അടിമകളാണെന്നും മാസ്റ്റർ തന്റെ ക്രൂരനായ ഉടമയാണെന്നും തിരിച്ചറിഞ്ഞു. മാസ്റ്ററിനസുഖം വന്നാൽ അയാൾ മരിച്ചുകിട്ടാൻ പ്രാർത്ഥിച്ചു, വീടിനു തീ പിടിച്ചാൽ കാറ്റ്‌ വീശി ആളിപ്പടരട്ടെ എന്നാശിച്ചു, മാസ്റ്ററിനുണ്ടാകുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ചു.

ഓടിപ്പോകാൻ അവസരം കിട്ടിയപ്പോഴൊക്കെ ഫീൾഡ്‌ നീഗ്രോകൾ അത്‌ ചെയ്തു. ഹൗസ്‌ നീഗ്രോകളെ കൂടെ കൂട്ടാൻ ശ്രമിച്ച അവരോട്‌ ‘ഞങ്ങൾ എന്തിനു വരണം, ഞങ്ങളുടെ മാസ്റ്ററിനു ഞങ്ങളോട്‌ നല്ല സ്നേഹമാണ്, ഇതിനേക്കൾ മെച്ചപ്പെട്ടതൊന്നും ആർക്കും തരാൻ കഴിയില്ല’ എന്ന് മൊഴിഞ്ഞ്‌ ഹൗസ്‌ നീഗ്രോകൾ കൈ കഴുകി, വൃത്തിയായി എതിർത്തും പുച്ഛിച്ചും അവരെ തള്ളി. ‘ഔർ മാസ്റ്റർ, ഔർ ഹോം, ഔർ ഫീൾഡ്‌’ എന്നിങ്ങനെ മാസ്റ്ററിന്റേതെല്ലാം സ്വന്തം പോലെ കണ്ട്‌ അവർ അടങ്ങി ഒതുങ്ങി ജീവിച്ചു. അടിമത്തവിമോചനാശയങ്ങളെ സുന്ദരമായി ഒറ്റിക്കൊടുത്തു.

തങ്ങളെന്താണെന്ന്, മാസ്റ്ററെന്താണെന്ന് തിരിച്ചറിയാത്തവിധം ഇൻസ്റ്റുറ്റ്യുഷണലൈസഡ്‌ ആയ ഹൗസ്‌ നീഗ്രോകളെ, ഉടമയെ സ്നേഹിച്ചവരെ ‘അടക്കവും ഒതുക്കവുമുള്ള അടിമ’ എന്നും തങ്ങളെന്തെന്ന്, മാസ്റ്ററെന്തെന്ന് അറിഞ്ഞ്‌ പ്രതികരിച്ചവരെ ‘ഒരുമ്പിട്ടിറങ്ങിയ ഹുമാനിച്ച്‌/ച്ചി കാപ്പിരികൾ’ എന്നും ആ മാസ്റ്റേർസ്‌ വിളിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, ഭരിക്കുന്നവർക്കെന്നും അടക്കവും ഒതുക്കവുമുള്ളവരെ വലിയ ഇഷ്ടമായിരുന്നു എന്നറിയാം. അവകാശങ്ങൾക്കായി മുറവിളി കൂട്ടുന്നവരെ, സമത്വത്തിനായി വാദിക്കുന്നവരെ അതേ വർഗ/ലിംഗ/സ്വത്വത്തിലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒറ്റുകൊടുക്കൽ എല്ലാ കാലത്തുമുണ്ടായിരുന്നു എന്നും പറയാം.

ഫ്ലാഷ്മൊബ്‌ പെൺകുട്ടികളെ പിന്തുണച്ചവരോട്‌ ലൈവിൽ വന്ന് ഒരു കൂട്ടം നാരികൾ ‘നിങ്ങൾ പറയണ സ്വാതന്ത്ര്യം ഞങ്ങക്ക്‌ വേണ്ട’ എന്ന് പറയുമ്പോ, സ്ത്രീസമത്വം പറയുന്നവരെ ഒരുത്തി കൊച്ചമ്മയെന്ന് വിളിക്കുമ്പോ, ആക്രമിക്കപ്പെടുന്ന പെണ്ണിന്റെ സ്വഭാവമഹിമയെ മറ്റൊരു പെണ്ണ് പരിഹസിക്കുമ്പോ ഉയർന്ന് കേൾക്കുന്ന കയ്യടികളും ‘വെൽ സെഡ്‌ സിസ്റ്റർ’ കമന്റുകളും ചറപറ വീഴുന്ന ലൈക്കുകളും ഒറ്റിന്റെ പ്രതിഫലമാണ്. അധികാരമുള്ളവർക്ക്‌ ഒറ്റുകൊടുത്താൽ എക്കാലവും ഒറ്റുകാർക്ക്‌ മെച്ചവുമാണ്.

പണ്ട്‌ എമിലിൻ എന്നൊരു ‘ഫെമിനിച്ചി’ സ്വന്തം വീടും കുടിയും വിറ്റ്‌, നാട്‌ മുഴുവൻ കറങ്ങി പ്രസംഗിച്ചും പരിഹാസമേറ്റും, പിന്നെ കുറച്ചവളുമാർ അവർക്ക്‌ പിന്നിൽ ഒരുമ്പെട്ടിറങ്ങിയുമാണത്രേ പെണ്ണുങ്ങൾക്ക്‌ വോട്ടവകാശം വാങ്ങിയെടുത്തത്‌. പിറകെ പിറകെ ഓരോ “ഫെമിനിച്ചി’മാരും കച്ചകെട്ടിയിറങ്ങിയതിന്റെ ബാക്കിയത്രേ തൊഴിലിടങ്ങളിലും അല്ലാതെയുമായുള്ള അവകാശങ്ങൾ ആണുങ്ങൾ മനസില്ലാമനസോടെ അംഗീകരിച്ചത്‌.
216 കൊല്ലം മുൻപ്‌ മുലമുറിച്ചിട്ട്‌ ചത്തുമലച്ച ഒരു കൂത്തിച്ചി നങ്ങേലിയുടെ ചോര കണ്ടത്രേ, തിരുവതാംകൂറിലെ മുലക്കരം നിർത്തലാക്കിയത്‌.

ഫെമിനിസത്തെ കയ്യൊഴിയുന്ന, ഫെമിനിസ്റ്റുകളെ തള്ളുന്ന, ആങ്ങളമാരുടെ ‘ഫെമിനിച്ചി’ വിളികളിൽ കയ്യടിക്കുന്ന പെണ്ണുങ്ങളേ, നിങ്ങളറിയുന്നുണ്ടോ ആങ്ങളമാർ ഉരുട്ടിത്തന്നതല്ല ഈ വച്ചനുഭവിക്കുന്നതൊന്നുമെന്ന്, തള്ളാനും പള്ള്‌ പറയാനുംവിധം നിങ്ങളെങ്ങനെ ഈ നിങ്ങളായെന്ന്.?

ഫെമിനിസ്റ്റുകളേ, അതിന്റെ രാഷ്ട്രീയം തിരിഞ്ഞവരേ,
മുന്നിൽ നടക്കുന്നവർക്ക്‌ കൂക്കുവിളികളാണ്, കല്ലേറുകളാണ്, ആൾക്കൂട്ടാക്രമണമാണ്, അതിന്റെ തീവ്രതയാണ് വഴിയുടെ ശരിമയെ കുറിക്കുന്നത്‌. ഇന്നാട്ടിലെ സ്ത്രീപക്ഷരാഷ്ട്രീയത്തിനായുള്ള ഓരോ കലാപവും ഓരോ തവണയും ഒന്നിലധികം ഫെമിനിസ്റ്റുകളെ സൃഷ്ടിക്കുകയും ചെയ്യും.

ആണധികാരദേശത്തെ കലാപകാരികൾക്ക്‌, കലാപങ്ങൾക്ക്‌ അഭിവാദ്യങ്ങൾ..!