ഐ ടി ജീവനക്കാരുടെ മക്കൾക്കായി മലയാളം പള്ളിക്കൂടം ടെക്നോപാർക്കിൽ

single-img
8 August 2017

തിരുവനന്തപുരം:ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്ക്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനിയും മലയാളം പളളിക്കൂടവും കൈക്കോർക്കുന്നു. ഐ ടി ജീവനക്കാരുടെ മക്കൾക്ക് മലയാളം പള്ളിക്കൂടത്തിൻറെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണു ടെക്നോപാർക്കിൽ ഒരു സെൻറർ തുടങ്ങുന്നതിനായി പ്രതിധ്വനി മുൻകൈ എടുത്തത്.

അക്ഷരക്കളരി, ഭാഷാ പഠനക്കളരി എന്നിവയിലേക്കുള്ള പ്രവേശനം ആണ് ആരംഭിച്ചത്. അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾക്കാണ് പ്രവേശനം. മണലിലും കല്ല് സ്ളേറ്റിലുമായി എഴുത്തു, അക്ഷര സ്ഫുടതയോടെ മലയാളം ഉച്ചരിക്കാൻ സഹായിക്കുന്ന പാട്ടുകൾ, കവിതകൾ , ചൊല്ലുകൾ , നാടകങ്ങൾ , കുട്ടികളെ ചിന്തിപ്പിക്കാൻ സഹായിക്കുന്ന കടംകഥകൾ, പഴം ചൊല്ലുകൾ എന്നിവയാണ് അക്ഷര കളരിയിലെ പാഠ്യ വിഷയങ്ങൾ. ഭാഷണകല, കവിതാലാപനം,കഥാകഥനം, നാടൻ പാട്ട്, നാടകം, വ്യാകരണ പഠനം എന്നിവയ്ക്ക് പുറമെ മാതൃഭാഷയിലൂടെ പാരമ്പര്യ മൂല്യങ്ങളും പൊതു വിജ്ഞാനവും ഭാഷാ പഠനക്കളരിയിലെ പാഠ്യ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പംപ്രശസ്തരോടൊപ്പം അനുഭവങ്ങൾ പങ്കിടാനും , മാനസിക വ്യായാമത്തിനുതകുന്ന നാടൻ കളികളും, നാട്ടറിവുകളുംഅനുഭവങ്ങളും നൽകുന്ന പഠന യാത്രകളും മലയാളം പള്ളിക്കൂടം ഐ ടി ജീവനക്കാരുടെ മക്കൾക്കായി ഒരുക്കുന്നുണ്ട്.ശ്രീ മധുസൂദനൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, പ്രഭാവർമ്മ , ഡോ: അച്യുത് ശങ്കർ, കാനായികുഞ്ഞിരാമൻ , ഡി ബാബു പോൾ തുടങ്ങിയവരുടെ മാർഗനിർദ്ദേശാനുസരണം ആണ് മലയാളം പള്ളിക്കൂടം ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്

ഞായറാഴ്ച്ചകളിൽ രാവിലെ 10 മുതൽ 1 മണി വരെ ടെക്‌നോപാർക്ക് ക്യാമ്പസ്സിൽ വച്ചാകും ക്ലാസുകൾ. ഒരുമാസത്തേക്ക് 500 രൂപയാണ് ഫീസ്. കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ഓഗസ്റ്റ് 15നു മുൻപായി പ്രതിധ്വനിയുടെപ്രതിനിധികളുമായി ബന്ധപ്പെടുക.

മീര എം എസ് – 95622 93685 ( [email protected]) & അജിത് അനിരുദ്ധൻ – 88486 70772 ([email protected])