വിഴിഞ്ഞം കരാർ അഴിമതി: സി എ ജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി പരാതിനൽകും
വിഴിഞ്ഞം കരാറിനെതിരൊയ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോർട്ടിനെതിരെ
ഉമ്മൻചാണ്ടി പരാതിനൽകുമെന്നു റിപ്പോർട്ട്. അക്കൗണ്ടൻറ് ജനറലിനാണു പരാതി നൽകുക. റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് കാണിച്ചാണു പരാതി.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ബാഹ്യസ്വാധീനം ഉണ്ടായോ എന്ന് സംശയം പ്രകടിപ്പിച്ചാണ് പരാതി. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം പരിഗണിച്ചില്ല. ഓഡിറ്റിനൊപ്പം ഉണ്ടായിരുന്ന കണ്‍സള്‍ട്ടന്റിനെതിരെയും ഉമ്മന്‍ചാണ്ടി പരാതിയുന്നയിക്കും. കരാറിനെതിരെ വിവിധ മാസികകളിൽ ലേഖനമെഴുതിയ വ്യക്തിയെ ഉപദേശകനായി നിയമിച്ചുവെന്നാണ് ആരോപണം.
അദാനിക്ക് ലാഭമുണ്ടാക്കുന്നതും സർക്കാറിന് വൻ നഷ്ടമുണ്ടാക്കുന്നതുമാണ് വിഴിഞ്ഞം കരാർ എന്നായിരുന്നു സി.എ.ജി റിപ്പോർട്ട്. നിലവിലെ കരാര്‍ തുടര്‍ന്നാല്‍ വിവിധ വിഭാഗങ്ങളിലായി അദാനി ഗ്രൂപ്പിന് എണ്‍പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്ന് സി.എ.ജി നിരീക്ഷിച്ചിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ കരാറില്‍ കൂടുതല്‍ ശ്രദ്ധയും സംവാദവും ആവശ്യമായിരുന്നുവെന്ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ അമർ പട്നായിക് പറഞ്ഞിരുന്നു. വിഴിഞ്ഞം കരാറില്‍ ലാഭം മുഴുവന്‍ കമ്പനി കൊണ്ടുപോകുന്ന അവസ്ഥയാണ്.
ഉമ്മൻചാണ്ടി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.