പാറ്റ്നയിൽ ബിജെപി-ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി: നിരവധി പേർക്ക് പരിക്ക്
ബീഹാറിലെ പാറ്റ്നയിൽ രാഷ്ട്രീയ ജനതാ ദൾ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ട ബിനാമി ഭൂമി ഇടപാടുകൾ കണ്ടെത്താൻ ഇന്നലെ ഇൻകം ടാക്സ് വിഭാഗം ഡൽഹിയിൽ ഇരുപതിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് ആർ ജെ ഡി പ്രവർത്തകർ ബിജെപി സംസ്ഥാന ഓഫീസിനുമുന്നിലേയ്ക്ക് നടത്തിയ പ്രതിഷേധമാർച്ച് ആണു സംഘർഷത്തിൽ കലാശിച്ചത്.
ബീർചന്ദ് പട്ടേൽ റോഡിലുള്ള ബിജെപി ആസ്ഥാനത്തിനു മുന്നിലായിരുന്നു സംഘർഷം.
നരേന്ദ്രമോദിക്കെതിരായും ലാലുപ്രസാദ് യാദവിനു അനുകൂലമായും മുദ്രാവാക്യം വിളിച്ചുകൊണ്ട് ബിജെപി സംസ്ഥാനക്കമ്മിറ്റി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ ആർ ജെ ഡി പ്രവർത്തകരും സ്ഥലത്ത് ത്ടിച്ചുകൂടിയ ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
പ്രവർത്തകർ മുളവടികൾ ആയുധമാക്കി പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്നും ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരിക്കേൽക്കുകയുണ്ടായെന്നും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ആർ ജെ ഡിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം ആശാസ്യകരമല്ലെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി പറഞ്ഞു.