ജിഷ കേസ് പ്രതിയെന്ന പേരിൽ സോഷ്യല്‍ മീഡയ വഴി വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിയ്ക്കുന്നു;കോട്ടയം സ്വദേശിയായ യുവാവിന്റെ ചിത്രമാണു കൊലയാളിയുടേതെന്ന പേരിൽ പ്രചരിച്ചത്
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമി ഉള്‍ ഇസ്ലാമെന്ന പേരിൽ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിയ്ക്കുന്നു.ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയുമാണു വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.നിരവധി ചിത്രങ്ങളാണു ഇപ്പോൾ പ്രതിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.
ആദ്യഘട്ടത്തിൽ കോട്ടയംകാരനായ യുവാവിന്റെ ചിത്രമാണു കൊലയാളിയുടേതെന്ന പേരിൽ പ്രചരിച്ചത് പിന്നാലെ യുവാവിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം മറുപടി വന്നു. ഇതിനു ശേഷവും കൊലയാളിയുടേതെന്ന പേരില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. രേഖാചിത്രവുമായി രൂപസാദൃശ്യമുള്ള ചിത്രങ്ങളാണ് ഇവയില്‍ കൂടുതലും.
ജിഷ കേസ് പ്രതി അമി ഉള്‍ ഇസ്ലാമിന്റെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇയാളുടെ ചിത്രം പുറത്തുപോകാതിരിക്കാന്‍ അന്വേഷണസംഘം കനത്ത ജാഗ്രതയിലാണ്.
അതേസമയം പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമി ഉള്‍ ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. 15 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അനൗദ്യോഗികമായി ഡിഎന്‍എ പരിശോധന നടത്തിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങി നിയമപരമായ പരിശോധന കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.