കഷണ്ടി മാറ്റാൻ തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥി മരിച്ചു;രണ്ട് ഡോക്ടര്‍മാര്‍ ഒളിവിൽ
തലമുടി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അവസാന വർഷ മെഡിക്കൽ വിദ്യാർഥി മരിച്ചു. മദ്രാസ് മെഡിക്കൽ കോളെജ് വിദ്യാർഥിയായ ചെന്നൈ സ്വദേശി സന്തോഷ്(22) ആണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. സന്തോഷിന്റെ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ ഒളിവിലാണ്. ചെന്നൈയിലെ അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ളാന്റ് സെന്ററിലാണ് സംഭവം.
ആരോഗ്യ വകുപ്പ് അധികൃതര്‍ കേന്ദ്രം പൂട്ടി സീല്‍ ചെയ്തു. ഇവിടെ നിന്നും അനധികൃതമായി ലൈസന്‍സില്ലാതെ സൂക്ഷിച്ച മരുന്നുകളുടെ വലിയ ശേഖരവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തലയില്‍ അല്പം കഷണ്ടിയുണ്ടായിരുന്ന സന്തോഷിന് ഇതേക്കുറിച്ചോര്‍ത്ത് മന:പ്രയാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മാസം ശസ്ത്രകിയക്ക് വിധേയനാകാന്‍ തീരുമാനിച്ചത്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഏകദേശം 1,200ഓളം മുടിയിഴകളാണ് വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ തന്നെ പനി ബാധിക്കുകയും പിന്നീട് നില വഷളാവുകയായിരുന്നുവെന്ന് നഴ്സായ സന്തോഷിന്റെ അമ്മ പി. ജോസ്ബീന്‍ പറഞ്ഞു.
അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ളാന്റ് സെന്ററിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർമാരല്ലെന്നും ഏറെ സങ്കീർണമായ ശസ്ത്രക്രിയ ആരംഭിച്ചയുടൻ അനസ്തേഷ്യസ്റ്റ് സ്ഥലം വിട്ടെന്നും സന്തോഷിന്റെ മാതാപിതാക്കൾ ആരോപിച്ചു. അമ്പതോ അറുപതോ ലക്ഷം രൂപയാണ് ഇവർ ദിനം തോറും സമ്പാദിക്കുന്നത്. പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും മനുഷ്യരുടെ ജീവന് ഇവർ വില കൽപ്പിക്കുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.