മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലൈവ് വെബ്കാസ്റ്റിംഗ് ക്യാമറകൾ നീക്കം ചെയ്തു
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തല്‍സമയ വെബ്കാസ്റ്റിങിനായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തു.ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തു നടക്കുന്നു എന്ന് തല്‍സമയം ജനങ്ങള്‍ക്ക് കാണുവാന്‍ സഹായിക്കുന്ന വെബ്കാസ്റ്റിങ് സംവിധാനത്തിനു അവസാനമായി.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയി അധികാരമേറ്റ സമയത്താണു സുതാര്യത ഉറപ്പ് വരുത്താനായി വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയത്.ഇതുവഴി ജനങ്ങൾക്ക് എവിടെ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലും ചേമ്പറിലും എന്ത് നടക്കുന്നു എന്നറിയാമായിരുന്നു
വെബ് കാസ്റ്റിങ്ങ് സംവിധാനം വഴിയുണ്ടാകുന്ന വിവാദങ്ങൾ ഒഴിവാക്കാനാണു ക്യാമറകൾ പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുന്നോടിയായി ഒഴിവാക്കിയത് എന്നാണു കരുതുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും വെബ് കാസ്റ്റിങ്ങ് സംവിധാനം ചർച്ചയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ ഉറക്കം അടക്കം നിരവധി സംഭവങ്ങൾ വെബ് കാസ്റ്റിങ്ങ് സംവിധാനത്തിലൂടെ ജനങ്ങളിലെത്തി സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു.ഇത്തരം വിവാദങ്ങൾ ഉണ്ടാകാതിരിയ്ക്കാനായാണു സിസിടിവി സംവിധാനം അവസാനിപ്പിച്ചത് എന്നാണു കരുതുന്നത്.