സിന്ധുസൂര്യകുമാറിനെതിരായ വധഭീഷണിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ആര്‍.എസ്.എസ് വാദം പൊളിയുന്നു
സിന്ധുസൂര്യകുമാറിനെതിരായ വധഭീഷണിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ആര്‍.എസ്.എസ് വാദം പൊളിയുന്നു. സിന്ധുസൂര്യകുമാറിനെതിരെയുള്ള ഭീഷണികളില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ലെന്നാണ് നേതൃത്വം പറയുന്നതെങ്കിലും ഇവര്‍ക്ക് വ്യക്തമായ ബന്ധം ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ആര്‍എസ്.എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സിന്ധുവിനെതിരായ വധഭീഷണി ആദ്യമായി പ്രചരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സംഘബന്ധുക്കള്‍, സംഘധ്വനി, സ്വയമേവ മൃഗേന്ദ്രത എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് സിന്ധസൂര്യകുമാറിനെതിരായ വധഭീഷണി വ്യാപകമായി പ്രചരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. പ്രസ്തുത ഗ്രൂപ്പിലെ അംഗങ്ങള്‍ തശന്നയാണ് സിന്ധുവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നതും. പൊലീസ് അറസ്റ്റു ചെയ്ത ഏഴുപേരും ഗ്രൂപ്പുകളില്‍ സജീവമാണ്.
കഴിഞ്ഞ ദിവസം സ്വയമേവ മൃഗേന്ദ്രത എന്ന ഗ്രൂപ്പിന്റെ അഡ്മിനായ അരുണ്‍ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിന്ധുവിന് ഭീഷണി സന്ദേശമെത്തിയത് സംഘബന്ധുക്കള്‍ എന്ന ഗ്രൂപ്പില്‍ നിന്നാണ്. ഇതിന്റെ അഡ്മിനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനൂപ് ചന്ദ്രനുവേണ്ടി അന്വേഷണം നടക്കുകയാണ്. തിരുവനന്തപുരത്ത് അറസ്റ്റിലായ രാരിഷും കണ്ണൂരില്‍ നിന്നും പിടിയിലായ മൂന്നുപേരും ആര്‍.എസ്.എസ് സജീവപ്രവര്‍ത്തകരാണ്.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കണ്ണൂരില്‍ അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടഞ്ഞത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പ്രതികള്‍ക്ക് ജാമ്യം നില്‍ക്കുന്നതും സ്വീകരണം നല്‍കുന്നതും സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നുള്ളതും ഈ പ്രശ്‌നത്തില്‍ ിവരുടെ പങ്ക് ഉയര്‍ത്തിക്കാട്ടുകയാണ്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജെഎന്‍യു വിദ്യാര്‍ത്ഥിസമരത്തെ കുറിച്ച് സിന്ധസൂര്യകുമാര്‍ അവതരിപ്പിച്ച് ന്യൂസ് അവറിന്റെ സിഡിയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.