‘എന്തൊക്കെ ബഹളമായിരുന്നു….’, ‘ഡല്‍ഹിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്’; ഡല്‍ഹി തിരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടികൾക്ക് നേരിട്ട പരാജയത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
ഡല്‍ഹി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപിയെ കണക്കിന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍. നർമ്മം നിറയുന്ന പോസ്റ്റുകള്‍ക്ക് ഫേസ് ബുക്കിലുള്‍പ്പെടെ വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്.
നാടോടിക്കാറ്റിലെ ജനപ്രിയ സംഭാഷണത്തിന്റെ ചുവട് പിടിച്ചുള്ള പോസ്റ്റുകളാണ് എറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. ‘എന്തൊക്കെ ബഹളമായിരുന്നു…. പേരെഴുതിയ ഷർട്ട്, ഘർവാപ്പച്ചി, മൻ കി ബാത്ത്, അച്ചേ ദിൻ, സ്വച്ച് ഭാരത്, ഒബാമയുടെ മൂട് അവസാനം പവനായി ശവമായി’.
‘മിസ്കോൾ, ഫോട്ടോഷോപ്പ്, എല്ലാം ചീറ്റിപ്പോയി’. മറ്റൊരു കൗതുകമായ പോസ്റ്റ് സംപൂജ്യരായ കോൺഗ്രസിനെ പരിഹസിക്കുന്നതാണ് ‘കോൺഗ്രസിന് രണ്ടാം സ്ഥാനം നഷ്ടമായത് വെറും മൂന്ന് വോട്ടുകൾക്കാണ്’. ഫോട്ടോഷോപ്പ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് ബിജെപി തോൽക്കാൻ കാരണമായി ഒരു വിരുതൻ പോസ്റ്റിയിട്ടുണ്ട്. കോണ്‍ഗ്രസിനെയും അമിത് ഷായേയും ടോര്‍ച്ചടിച്ചുനോക്കിയിട്ടും കാണാനില്ല എന്നത് മറ്റൊരു പോസ്റ്റ്.
സ്വച്ഛ് ഭാരത് ഇനി സ്വച്ഛന്ദ് ഭാരത് എന്ന് ആപ് പ്രവർത്തകർ പറയുന്നു. വാര്‍ഷിക പരീക്ഷയും അര്‍ദ്ധവാര്‍ഷികപ്പരീക്ഷയും ജയിച്ച നമ്മളെന്തിന് ഒരു ക്ലാസ് ടെസ്റ്റ് തോറ്റതിന് ദുഃഖിക്കണം എന്ന് ചോദിച്ച് സ്വയം ആശ്വസിക്കുന്ന ബി.ജെ.പി പ്രവർത്തകൻ. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മന്‍മോഹന്‍സിങിന് പത്തുവര്‍ഷം വേണ്ടിവന്നപ്പോള്‍ ബിജെപിയെ ഇതേ അവസ്ഥയിലെത്തിക്കാന്‍ മോദിക്ക് പത്തുമാസംപോലും വേണ്ടിവന്നില്ലെന്ന് മറ്റൊരു പ്രതികരണം.
‘മോദി സ്വന്തം പേര് പത്തുലക്ഷത്തിന്റെ കോട്ടില്‍ എഴുതിവെച്ചപ്പോള്‍, കെജ്രിവാള്‍ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതിവെച്ചു’ഒരു കമന്റ് പറയുന്നു. സന്ദേശം സിനിമയിലെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന തമാശയെ അല്‍പ്പമൊന്ന് എഡിറ്റ് ചെയ്ത് ‘ഡല്‍ഹിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ എന്നാക്കിയിട്ടുണ്ട്.