കണ്ണൂരില്‍ ചുംബനസമരം നടക്കുന്നുവെന്നറിഞ്ഞ് എത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ചുംബന സമരം നടക്കാത്തതിനാല്‍ കാഴ്ചക്കാരായി വന്നവരെ ആക്രമിച്ചു

single-img
13 January 2015

Kiss Of vilonceകണ്ണൂര്‍ നഗരത്തില്‍ ചുംബനസമരം നടക്കുമെന്നു കരുതി പ്രതിഷേധവുമായി എത്തിയ വിശ്വഹിന്ദു പരിഷത്തിന്റെ പേരിലുള്ള ഒരു സംഘം സമരം നടക്കുന്നില്ലെന്നറിഞ്ഞ് കാഴ്ചക്കാരായി നിന്നവവേയും ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതീയുവാക്കളെയും സ്ത്രീകളോടൊപ്പം സഞ്ചരിക്കുകയായിരുന്ന പുരുഷന്മാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ചുംബനം നടക്കുമെന്ന പ്രതീക്ഷയോടെ കാഴ്ചക്കാര്‍ മണിക്കൂറുകളോളം കാത്തുനിന്നതും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരുന്നതും മണിക്കൂറോളം നഗരമധ്യത്തില്‍ ഗതാഗത തടസ്സത്തിനിടയാക്കി. എന്നാല്‍ കണ്ണൂരില്‍ തങ്ങള്‍ ഇന്നലെ ചുംബനസമരം നടത്താന്‍ തീരുമാനിച്ചിരുന്നില്ലെന്നു കൊച്ചിയിലെയും കോഴിക്കോട്ടെയും കിസ് ഓഫ് ലവ് സംഘാടകര്‍ അറിയിക്കുകയായിരുന്നു.

ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ കണ്ണൂര്‍ നഗരം, മമ്പറം, വാരം എന്നീ സ്ഥലങ്ങളില്‍ ഇന്നലെ വൈകിട്ട് അഞ്ചിനു ചുംബന സമരം നടക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. അതു സംബന്ധിച്ച് ഇന്നലെയുണ്ടായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്‌സ് ജംക്ഷനില്‍ ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിയത്.

കാഴചക്കാര്‍ക്കിടയിലേക്ക് ഭാരത് മാതാ കീ ജയ് വിളികളുമായി നാല്‍പ്പതോളം യുവാക്കള്‍ എത്തി ജംഗ്ഷനിലെ ബസ് കാത്തുനില്‍പ്പു കേന്ദ്രത്തിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥികളെ ചുംബനക്കാരെന്നു തെറ്റിധരിച്ചു പ്രതിഷേധക്കാരില്‍ ചിലര്‍ കയ്യേറ്റത്തിനു മുതിര്‍ന്നതോടെയാണു സംഘര്‍ഷമുണ്ടായത്. അക്രമം എതിര്‍ക്കാന്‍ ശ്രമിച്ച ചില കാഴ്ചക്കാര്‍ക്കെതിരെയും ഒരുമിച്ചു യാത്ര ചെയ്യുകയായിരുന്ന ചില ദമ്പതികള്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. ഇതിനിടയില്‍ പ്രതിഷേധിക്കാനെത്തിയ സംഘത്തിലെ യുവതിയെ ചുംബനക്കാരിയെന്നു തെറ്റിധരിച്ചും കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. പ്രതിഷേധക്കാര്‍ തന്നെ തമ്മില്‍തല്ലുന്ന കാഴ്ചയ്ക്കും കണ്ണൂര്‍ ഇന്നലെ വേദിയായി.

സംഭവത്തെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സമീപത്തെ കച്ചവടക്കാര്‍ പലരും പേടിച്ചു കടയുടെ ഷട്ടറിട്ടിരുന്നു. പൊലീസിന്റെ ക്വിക്ക് റസ്‌പോണ്‍സ് ടീമും രംഗത്തെത്തിയിരുന്നു.