ലോക്‌സഭയിലെ ആദ്യ ചോദ്യം ചോദിച്ചത് ഇടുക്കി എം.പി. അഡ്വ. ജോയ്‌സ്‌ ജോര്‍ജ്

single-img
9 July 2014

joyceമൂവാറ്റുപുഴ: പതിനാറാം ലോക്‌സഭയിലെ നവാഗത എം.പി.മാരില്‍ ആദ്യ ചോദ്യം ചോദിക്കാന്‍  അവസരം ലഭിച്ചത്‌ ഇടുക്കി എം.പി. അഡ്വ. ജോയ്‌സ്‌ ജോര്‍ജിന്‌. നക്ഷത്ര ചിഹ്‌നമിട്ട ചോദ്യങ്ങളില്‍ നിന്നും നറുക്കിട്ടെടുത്തപ്പോഴാണ്‌ ഇടുക്കി എം.പിക്കു കുറി വീണത്‌. സാംസ്‌കാരിക കേരളത്തിലെ ആദ്യകാല നാടക കലാകാരന്മാരെക്കുറിച്ചും അവരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യത്തെക്കുറിച്ചും ആയിരുന്നു ചോദ്യം.

ഈ കലാകാരന്മാരുടെ സാമൂഹിക ജീവിത മുന്നേറ്റത്തിനു സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി ശ്രീപദ്‌ യശോദ്‌ നായ്‌ക്‌ ആണ്‌ എം.പിയ്‌ക്ക്‌ സര്‍ക്കാര്‍ നിലപാട്‌ വിശദീകരിച്ച്‌ മറുപടി നല്‍കിയത്‌.

കൂടാതെ രണ്ട് ഉപചോദ്യങ്ങള്‍കൂടി ചോദിക്കാന്‍ എംപിക്ക് അവസരം ലഭിച്ചു. പരമ്പരാഗത കലാകാരന്മാരെ ഗോത്രവര്‍ഗ കലകളും ആദിവാസി സംസ്‌കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്നായിരുന്നു ഒരു ഉപചോദ്യം.

കലാകാരന്മാര്‍ക്കുള്ള ധനസഹായത്തിനായി 2013ല്‍ 196 കോടി മാറ്റിവച്ചിരുന്നത് 2014- ല്‍ 60 കോടിയായി ചുരുക്കിയതിനെക്കുറിച്ചും എംപി പിന്നീട് ചോദ്യമുന്നയിച്ചു. ഈ തുക വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.