ടിപി കേസ് പ്രതികളെ കൊണ്ടുവരും വഴി മാഹിയിൽ നിന്ന് മദ്യം വാങ്ങിയ സംഭവം;രണ്ട് പോലീസുകാർ അറസ്റ്റിൽ
ടിപി കേസ് പ്രതികളെ കോടതിയില്‍ നിന്നു കൊണ്ടുവരുന്ന വഴി മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ സംഭവത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റിൽ. മോഹന്‍കുമാര്‍, ശേഖര്‍ എന്നീ പോലീസുകാരാണു അറസ്റ്റിലായത്. ഇവര്‍ക്കെതിരേ അബ്കാരി നിയമപ്രകാരമുള്ള കുറ്റംചുമത്തി. പയ്യോളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഹമ്മദ് ഷാഫിയെ ബുധനാഴ്ച തലശേരി കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണു മാഹിയില്‍ വാഹനം നിര്‍ത്തി മദ്യം വാങ്ങിയത്. എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചു പേരടങ്ങിയ പോലീസ് സംഘമാണു മുഹമ്മദ് ഷാഫിയെ ജയിലില്‍നിന്നു തലശേരി കോടതിയിലെത്തിച്ചത്. മാഹിയില്‍ നിന്ന് മദ്യം വാങ്ങുന്നതു കണ്ട നാട്ടുകാരില്‍ ചിലര്‍ വിവരം എഡിജിപിയെ അറിയിക്കുകയായിരുന്നു. ഷാഫിയാണു മദ്യം വാങ്ങിയതെന്നും എഎസ്‌ഐ ആണ് മദ്യം വാങ്ങിയതെന്നും വാദങ്ങളുണ്ട്.
ഹൈവേ പോലീസാണ് ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ തടഞ്ഞ് മദ്യം പിടികൂടിയത്. സംഭവം വിവാദമായതിനെ തുടര്‍ന്നു ഷാഫിയെ അനുഗമിച്ച അഞ്ചു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.