പോലീസിനെതിരെ മനുഷ്യാവകാശകമ്മീഷന് പരാതി കൊടുത്തതിന് പ്രതികാരം; മാധ്യമപ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസിന്റെ കള്ളക്കേസ്: കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരില്‍ രണ്ടു യുവാക്കള്‍ ആത്മഹത്യചെയ്ത അതേ സ്‌റ്റേഷനില്‍ നിന്നും…

single-img
29 May 2014

Sudheeshമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരള സന്ദര്‍ശനസമയത്ത് പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ വീണ്ടും പോലീസിന്റെ പ്രതികാര നടപടി. മാസങ്ങള്‍ക്ക് മുമ്പ് കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരില്‍ രണ്ടുയുവാക്കള്‍ ആത്മഹത്യചെയ്തതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച തുമ്പ പോലീസ് സ്‌റ്റേഷന്‍ തന്നെയാണ് കേരളപോലീസിന്റെ പുതിയ പ്രതികാര കഥയുടെ കേന്ദ്രവും.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം സന്ദര്‍ശിച്ച സമയത്താണ് സുധീഷ് സുധാകര്‍ എന്ന മാധ്യമ പ്രവര്‍ത്തകന് കേരള പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷിന്റെ മര്‍ദ്ദനത്തിനിരയാകേണ്ടി വന്നത്. അതിനെതിരെ പ്രതികരിച്ചപ്പോള്‍ ഇത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും കൂടുതല്‍ കളിച്ചാല്‍ അകത്തിടുമെന്നും നല്ലമൊഴിയില്‍ ഭീഷണിയും. ഒടുവില്‍ സുധീഷിനെ പ്രതിയാക്കിക്കൊണ്ട് കൃത്യനിര്‍വ്വഹണം തടഞ്ഞെന്ന പേരില്‍ കള്ളക്കേസുമെടുത്തിരുന്നു.

തലസ്ഥാന ജില്ലയിലെ കുളത്തൂര്‍ ബൈപ്പാസിലൂടെ ബൈക്കില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലേക്ക് പോയ സുധീഷിനെയും കൂട്ടുകാരന്‍ റിയാസലിയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് തടഞ്ഞുനിര്‍ത്തി ബൈക്ക് ഓടിച്ചിരുന്ന സുധീഷിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. എന്തിനാണ് തന്നെ അടിച്ചതെന്നചോദിച്ചപ്പോള്‍ പോലീസു വാഹനങ്ങള്‍ തടയുന്നതു കണ്ടില്ലേടാ എന്ന മറു ചോദ്യമാണുണ്ടായത്. എന്നാല്‍ പോലീസ് വാഹനങ്ങള്‍ അവിടെ തടയുന്നുണ്ടായിരുന്നില്ല. കൂടുതല്‍ സംസാരിച്ചാല്‍ നിന്നെ ജീവിതകാലം മുഴുവന്‍ അകത്തിട്ടു കളയുമെന്ന ഭീഷണിയും കൂടെ മര്‍ദ്ദിക്കാനുള്ള ശ്രമവും ഇദ്ദേഹം നടത്തുകയായിരുന്നു.

ഇതിനിടെ വാദിയെ പ്രതിയാക്കിക്കൊണ്ട് തുമ്പ പോലീസ് സുധീഷിനെതിരെ കേസ് ചര്‍ജ്ജ് ചെയ്തിരുന്നു. വി.ഐ.പി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വിഘാതമുണ്ടാക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായിട്ടാണ് കേസെടുത്തിരുന്നത്. കോണ്‍സ്റ്റബിള്‍ സുരേഷിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ പറയുന്നുണ്ടായിരുന്നു.

അനാവശ്യമായി തന്നെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത കോണ്‍സ്റ്റബിള്‍ സുരേഷിനെതിരെ പോലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. അതിന് പ്രതികാരമായാണ് അന്ന് ബുക്ക് ചെയ്തു വെച്ച എഫ് ഐ ആര്‍ രണ്ടു ജാമ്യമിയല്ലാ വകുപ്പുകളും ചേര്‍ത്ത് ഇപ്പോള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

കാലങ്ങള്‍ കഴിഞ്ഞിട്ടും കേരളപോലീസിന്റെ സാധാരണക്കാരോടുള്ള മനോഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. ജനങ്ങളുടെ രക്ഷകരായി മാറേണ്ടവര്‍ ഇട്ടിരിക്കുന്ന കാക്കിയുടെ ബലത്തിലും അതിന്റെ അഹങ്കാരത്തിലും ആ ജനങ്ങളെ തന്നെ ദ്രോഹിക്കുന്ന കാഴ്ചകളില്‍ ഈ സംഭവം പുതിയതല്ല. അതിനി ഏതു ആഭ്യന്തരമന്ത്രി കേരളം ഭരിച്ചാലും ഇതൊക്കെ നടക്കുള്ളുവെന്ന് കാക്കിയജമാനര്‍ ലോകത്തോടു വിളിച്ചുപറയുകയാണ്.