പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നു
പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നു. വിവിധ പാക് ജയിലുകളില്‍ തടവില്‍ കഴിയുന്ന 150 ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ 59 തടവുകാരെ ഞായറാഴ്ച തന്നെ വിട്ടയച്ചയാതി റിപ്പോര്‍ട്ടുണ്ട്. അതേസമയം ശ്രീലങ്ക മുഴുവൻ തടവുകാരെയും വിട്ടയയ്ക്കാൻ ഉത്തരവിട്ടുണ്ട്.
കറാച്ചിയില്‍ നിന്നു ബസിൽ വാഗാ അതിർത്തിയിലെത്തിക്കുന്ന തടവുകാരെ ഇന്ത്യയ്ക്ക് കൈമാറും. വസ്ത്രങ്ങളും കുറച്ച് പണവും പാരിതോഷികങ്ങളുമായാണ് മത്സ്യത്തൊഴിലാളികളെ മടക്കി അയയ്ക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പലപ്പോഴായി സമുദ്രാതിർത്തി ലംഘിച്ച മത്സ്യബന്ധനം നടത്തിയതിനാണ് ഇവർ ജയിലിലായത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ ഭാഗമായാണ് തടവുകാരെ വിട്ടയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.തങ്ങളുടെ ജയിലിലുള്ള മുഴുവൻ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കാനാണ് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജ്പക്സെ ഉത്തരവിട്ടിരിക്കുന്നത്. മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ രാജ്പക്സെയും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പാകിസ്ഥാൻ 337 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചിരുന്നു. പിന്നീട് ദീപാവലി ദിനത്തില്‍ 15 പേരെയും മോചിപ്പിച്ചു.