തലസ്ഥാന നഗരിയില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

single-img
18 February 2014

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവതിയെ കല്ലുകൊണ്ട്‌ ഇടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവ്‌ ഒളിവില്‍.
മുട്ടത്തറ പരുത്തിക്കുഴി സി.എസ്‌.ഐ. പള്ളിക്കു സമീപം പുതുവല്‍ പുരയിടത്തില്‍ ടി.സി. 44/1029-ല്‍ വാടകയ്‌ക്കു താമസിക്കുന്ന ശോഭനാ-സുരേന്ദ്രന്‍ ദമ്പതികളുടെ മകള്‍ മനു(24)വിനെയാണു ഇന്നലെ പുലര്‍ച്ചെയോടെ പരുത്തിക്കുഴി സി.എസ്‌.ഐ പള്ളിക്കു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്‌. തലയിലും മുഖത്തും കല്ലുകൊണ്ട്‌ ഇടിച്ച പാടുകളുണ്ട്‌.
മുഖത്തിന്റെ വലതുഭാഗത്തും കല്ലുകൊണ്ടുള്ള ക്ഷതമേറ്റിട്ടുണ്ട്‌. മൃതദേഹത്തിനരികില്‍നിന്ന്‌ അടിവസ്‌ത്രങ്ങളും കൊലയ്‌ക്കുപയോഗിച്ചെന്നു കരുതുന്ന രക്‌തക്കറ പുരണ്ട കല്ലും പോലീസിന്‌ ലഭിച്ചു.
മനു മക്കളായ കീര്‍ത്തന(11), മാളു (7),അനന്തു(4) എന്നിവര്‍ ആറ്റുകാല്‍ സ്വദേശി രതീഷുമൊത്ത്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍നിന്നു രാത്രി ഒന്നരയോടെയാണ്‌ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത്‌.

തുടര്‍ന്ന്‌ മക്കളെ വീട്ടിലാക്കി മനു രതീഷുമൊത്ത്‌ പുറത്തേക്കു പോയി. പുലര്‍ച്ചയോടെ സമീപവാസികള്‍ മൃതേദഹം കണ്ടെത്തുകയായിരുന്നു.

ഏറെക്കാലമായി രതീഷ്‌ മനുവിനൊപ്പമാണു താമസം.മനു തന്റെ ആദ്യ ഭര്‍ത്താവുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നു എന്നാരോപിച്ച് രതീഷ്‌ മനുവിനെ മര്‍ദ്ദിച്ചിരുന്നതായി വിവരമുണ്ട്. സംഭവുമായി ബന്ധപ്പെട്ട്‌ അയല്‍വാസിയായ യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രതീഷിനായുള്ള അന്വേഷണവും പോലീസ്‌ ഊര്‍ജിതമാക്കി.