സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ. സുധാകരന്‍

single-img
17 February 2013

സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്കെതിരായി അധിക്ഷേപ വാക്കുകളുമായി കെ.സുധാകരന്‍. പലയിടങ്ങളിലും പോയി വേശ്യാവൃത്തി ചെയ്ത് പണവും മറ്റും കൈപ്പറ്റിയ ശേഷം പീഡിപ്പിച്ചുവെന്ന് ചാനലുകളിലൂടെ നാണമില്ലാതെ വിളിച്ചു പറഞ്ഞു നടക്കുകയാണെന്നാണ് സുധാകരന്‍ പെണ്‍കുട്ടിയെ പരാമര്‍ശിച്ച് പറഞ്ഞത്. മസ്‌കറ്റില്‍ വച്ചാണ് കെ.സുധാകരന്‍ ഇത്തരത്തില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

ജസ്റ്റിസ് ആര്‍. ബസന്ത് പെണ്‍കുട്ടിയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങളെയും സുധാകരന്‍ ന്യായീകരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബസന്ത് സംസാരിച്ചതെന്നാണ് സുധാകരന്‍ പറഞ്ഞത്. പെണ്‍കുട്ടിയ്ക്ക് ഓടിപ്പോകാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് ചെയ്തില്ല. വി.എസ്.അച്യുതാനന്ദനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി പി.ജെ. കുര്യനെ വേട്ടയാടുകയാണ്. സുധാകരന്‍ പറഞ്ഞു.
കെ. സുധാകരന്റെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ സിപിഎം നേതാവ് പി.കെ.ശ്രീമതി, ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച എന്നിവര്‍ സുധാകരനെതിരെ രംഗത്തു വന്നു. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തിയ സുധാകരനെതിരെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പി.കെ.ശ്രീമതി പറഞ്ഞു.
പുതിയ സ്ത്രീ സുരക്ഷാ നിയമപ്രകാരം സുധാകരനെതിരെ കേസെടുക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.