ഉത്തേജകമരുന്ന് വിവാദം:സിനിയ്ക്ക് ഒളിമ്പിക്സിൽ വിലക്ക്
ഡൽഹി:ഉത്തേജക മരുന്ന് വിവാദത്തിൽ അകപ്പെട്ട സിനി ജോസിന്റെയും ടിയാനയുടെയും ഒളിമ്പിക്സ് മോഹം അസ്തമിച്ചു.ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് ഇരുവർക്കും ദേശീയ ഉത്തേജക മരുന്ന് ഏജൻസി വിലക്ക് ഏർപ്പെടുത്തിയത്.അതിനാൽ ഈ മാസം അവസാനം കസാഖിസ്ഥാനിൽ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ ഇവർക്ക് പങ്കെടുക്കാനാകില്ല.ബാംഗ്ലൂരിൽ ജൂൺ 11 മുതൽ 14 വരെ നടന്ന ദേശീയ സീനിയർ അത്ലറ്റിക് മീറ്റിനിടെ നടന്ന ഉത്തേജക മരുന്ന് പരിശോധനയിലാണ് താരങ്ങൾ പിടിയിലായത്.എന്നാൽ ഇവർ മനപ്പൂർവ്വം ഉത്തേജകം ഉപയോഗിച്ചതല്ലെന്നും കോച്ചിന്റെ നിർദ്ദേശം അനുസരിക്കുക മാത്രാമാണ് ചെയ്തതെന്നും വിലക്ക് പ്രഖ്യാപിച്ചു കൊണ്ട് നാഡ പാനൽ തലവൻ ദിനേഷ് ദയാൽ വ്യക്തമാക്കിയിരുന്നു.ആദ്യ തവണ ഉത്തേജക മരുന്ന് ഉപയോഗത്തിനു പിടിക്കപ്പെടുന്നവർക്ക് പരമാവധി രണ്ടു വർഷം വരെ വിലക്ക് ലഭിക്കാം എന്നാൽ ഇവർ രാജ്യാന്തര മത്സരങ്ങളിലെ പരിശോധനയിൽ പിടിക്കപ്പെടാത്തത് കണക്കിലെടുത്താണ് ശിക്ഷ ഒരു വർഷമായി ചുരുക്കിയത്.