ആനക്കൊമ്പ്: പോലീസ് മോഹന്‍ലാലിന്റെ മൊഴിയെടുക്കും

single-img
11 June 2012

സിനിമാതാരം മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നു എന്ന പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിജിപിയുടെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറാണു കേസന്വേഷിക്കുന്നത്. മോഹന്‍ലാലില്‍നിന്ന് അന്വേഷണസംഘം താമസിയാതെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാറിന്റെ പരാതിയിലാണു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കിയത്. അന്വേഷണച്ചുമതല ഏല്‍പ്പിച്ചതിനെത്തുടര്‍ന്നു പരാതിക്കാരനില്‍നിന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ബിജോ അലക്‌സാണ്ടര്‍ മൊഴിയെടുത്തു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ ഇതു സംബന്ധിച്ച് ഇന്നലെ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ആദായനികുതി വകുപ്പ് 2011 ജൂലൈ 22ന് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പു കണെ്ടടുത്തത്. തുടര്‍ന്നു വനംവകുപ്പു നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നതു യഥാര്‍ഥ ആനക്കൊമ്പാണെന്നു കണെ്ടത്തിയിരുന്നു.