പമ്പ ഉടൻ ശുദ്ധീകരിക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പമ്പയിലെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഇന്നു തന്നെ പണിയാരംഭിക്കണമെന്നും 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വേനൽ കടുത്തതൂമൂലം ഒഴുക്ക് കുറയുകയും മാലിന്യം കുന്നുകൂടുകയും ചെയ്ത സന്ദർഭത്തിലാണ് ഉത്തരവ് .സാധാരണയായി കുന്നാര്‍ ഡാം തുറന്നുവിട്ടാണ് ഈ പ്രശ്നം പരിഹരിക്കാറുള്ളത് എന്നാല്‍ ഇപ്പോൾ അതു മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിഷു ഉത്സവത്തിനു മുന്നോടിയായി സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലെ ക്രമീകരണങ്ങളൊരുക്കുകയും പൊലീസിന്‍റെയും ഫോറസ്റ്റിന്‍റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരുകയും വേണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.