ഷാജഹാൻ വധം: കൊലയാളികൾക്ക് ആർഎസ്‌എസ്‌ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തൽ

single-img
18 August 2022

സിപിഐ എം പ്രവർത്തകൻ എസ്‌ ഷാജഹാന്റെ കൊലയാളികൾക്ക് ആർഎസ്‌എസ്‌ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തൽ. കൊലയിൽ നേരിട്ട്‌ പങ്കെടുത്ത ശബരീഷ്‌, അനീഷ്‌, സുജീഷ്‌ എന്നിവർക്കാണ്‌ ആർഎസ്‌എസ്‌ ആയുധപരിശീലനവും, കൊലക്കായി ആയുധങ്ങളും നൽകിയത്‌ എന്നാണു ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്.

കൊലക്കായുള്ള ആസൂത്രണം രണ്ട്‌ വർഷംമുമ്പ്‌ തുടങ്ങി എന്നും ഷാജഹാൻ ബ്രാഞ്ച്‌ സെക്രട്ടറിയായ തുമുതൽ പ്രദേശത്ത്‌ ആർഎസ്‌എസ്‌ നിരീക്ഷണം ശക്തമാക്കിയിരുന്നു പറയുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാർത്തെടുക്കുകയും അവരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയുമായിരുന്നു ആർഎസ്‌എസ്‌ ലക്ഷ്യം. തുടർന്നാണ്‌ ഒരു വിഭാഗത്തെ ആർഎസ്‌എസിലേക്ക്‌ അടുപ്പിക്കുന്നത്‌. ഇവരെ കൂടെനിർത്താൻ മയക്കുമരുന്നും മദ്യവും യഥേഷ്ടം എത്തിച്ചു. ഷാജഹാനുമായി തർക്കം തുടങ്ങിയതോടെ വിവരം ആർഎസ്‌എസ്‌ കാര്യാലയത്തിൽ അറിയിച്ചു. സിപിഐ എമ്മിന്റെ കോട്ടയായ കുന്നങ്കാട്‌ പ്രദേശത്ത്‌ കൈയിൽ രാഖി കെട്ടി നടക്കാൻ ആർഎസ്‌എസ്‌ കേന്ദ്രത്തിൽനിന്നാണ്‌ നിർദേശിച്ചത്‌ എന്നാണു ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങളെല്ലാവരും ആർഎസ്‌എസ്‌ പ്രവർത്തകരാണെന്ന്‌ നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം ആർഎസ്‌എസിന്റെ ബോർഡുകൾ സ്ഥാപിക്കുക, അതിന്റെ പേരിൽ സംഘർഷമുണ്ടാക്കുക തുടങ്ങിയ പദ്ധതികളും തയ്യാറാക്കി. അതെല്ലാം നേരത്തേ നിശ്‌ചയിച്ച പ്രകാരം നടപ്പാക്കി.

ബിജെപി പ്രവർത്തകർക്ക്‌ ഇരിക്കാൻ താൽക്കാലിക ഷെഡ്‌ കെട്ടുന്നതും ഷാജഹാൻ തടഞ്ഞിരുന്നു. അവിടെ സംഘം ചേർന്ന്‌ മദ്യപിച്ച്‌ നാട്ടിലെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ ഷാജഹാൻ ഇടപെട്ടതും ശത്രുത വർധിപ്പിച്ചു. ഇതോടെയാണ്‌ ഷാജഹാനെ ഇല്ലാതാക്കാൻ അന്തിമപദ്ധതി ആസൂത്രണം ചെയ്‌തത്‌. ഷാജഹാൻ ഇല്ലാതാകുന്നതോടെ പ്രദേശത്ത്‌ ബിജെപി പ്രവർത്തനം ശക്തിപ്പെടുത്താമെന്ന ബിജെപി–-ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ നിർദേശത്തിലായിരുന്നു ഇതെല്ലാം എന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.