നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്കിയ ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെ ആരോപണം. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്.
നടിയെ ആക്രമിച്ച കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്സണ് എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂണ്‍ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളിയത്.