ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് ക്രിസ്ത്യാനികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിൽ എതിർപ്പുമായി കേന്ദ്രസർക്കാർ. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയുമായി വിവിധ ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു മറുപടിയായി ഇതുപോലെയുള്ള ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനും ഇതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനും പിന്നില്‍ ചില മറഞ്ഞിരിക്കുന്ന അജണ്ടകളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഹാജരായി. കേസില്‍ അടുത്ത വാദം ഈ മാസം 25ന് നടക്കും.