സ്ത്രീകൾ അശ്ലീലമെഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമർശവുമായി ടി പത്മനാഭൻ
സ്ത്രീകൾ അശ്ലീലമെഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന വിവാദ പരാമർശവുമായി പ്രശസ്ത കഥാകൃത്തായ ടി പദ്മനാഭൻ. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ മഠത്തിലുണ്ടായ ചീത്ത അനുഭവങ്ങളെഴുതിയാൽ നല്ല ചെലവാണ്. അത്തരം വിവാദ പുസ്തകങ്ങൾക്ക് വില്പന ഒന്നുകൂടി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായ വേദിയിൽ വച്ചായിരുന്നു ടി പത്മനാഭൻ്റെ ഈ വിവാദ പരാമർശം.
ടി പദ്മനാഭന്റെ വാക്കുകൾ ഇങ്ങിനെ: “ഇത് ഒരു സ്ത്രീ പുസ്തകം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി തുരുതുരെ ഇറങ്ങും.കാരണം, എല്ലാവർക്കും പണം, എല്ലാവർക്കും പണം.
ഇനി ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചിലവാണ്. അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റർ എന്ന ആ പേരും കൂടി ചേർക്കണം. അപ്പോൾ ഒന്നും കൂടി വില്പന വർധിക്കും. ഇനി ഒബ്സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണം. സെൻസേഷണൽ.”- അദ്ദേഹം പറഞ്ഞു.