അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും വിഡി സതീശൻ

single-img
9 August 2022

കേരളത്തിലെ റോഡ‍ുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവ് വിഡി സതീശനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വാക്പോര് മുറുകുന്നു.കേരളാ ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചതായും എന്നിട്ടും പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ പറയുന്നു.

ഇതുവരെ പ്രീ മൺസൂൺ വർക്കുകൾ നടന്നിട്ടില്ല.ഇപ്പോഴും ടെൻഡറുകൾ പുരോഗമിക്കുന്നു.പോസ്റ്റ്‌ മൺസൂൺ വർക്കുകളാണ് നടക്കുന്നത് റോഡുകളിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്‍റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്.അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്.താൻ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിക്കുന്നു.

അതേസമയം, പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. വിഡി സതീശൻ കേന്ദ്രസർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും ബിജെപിയുടെ എംടി രമേശ് പറയുന്നത് തന്നെയാണ് സതീശനും പറയുന്നതെന്നും റിയാസ് പറഞ്ഞിരുന്നു.