നിതീഷ് കുമാര്‍ ലക്ഷ്യമിടുന്നത് ആര്‍ജെഡി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയാകാൻ
ബിജെപി ബന്ധം അവസാനിപ്പിച്ച് എൻഡിഎ മുന്നണി വിട്ടുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്തുവരുമ്പോൾ ബിഹാറില്‍ നടക്കുന്നത് നാടകീയ നീക്കങ്ങളാണ്. ഇപ്പോൾ പ്രതിപക്ഷത്തുള്ള ആര്‍ജെഡിയുടെ പിന്തുണയോടെ വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയാകാനാണ് നിതീഷ് കുമാര്‍ നീക്കം നടത്തുന്നത്.
സംസ്ഥാനത്തിപ്പോൾ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. മന്ത്രിസഭയിൽ പ്രധാനപ്പെട്ട ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു കഴിഞ്ഞു . രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് അദ്ദേഹം നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. ഇതോടൊപ്പം ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ബിജെപിയുടെ തുടര്‍നീക്കങ്ങളെന്താകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.