ഡോണൾഡ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്. ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ നിന്ന് ഏകദേശം 15 പെട്ടി വൈറ്റ് ഹൗസ് രേഖകൾ കണ്ടെടുത്തതായി ഫെബ്രുവരിയിൽ യുഎസ് നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ് അഡ്മിനിസ്ട്രേഷൻ കോൺഗ്രസിനെ അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
റെയ്‌ഡിനെതിരെ രൂക്ഷ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഇതുപോലെ ഒരു യു എസ് പ്രസിഡന്റിനും മുമ്പ് സംഭവിച്ചിട്ടില്ല. എല്ലാ സർക്കാർ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എന്റെ വീട്ടിൽ ഈ അപ്രഖ്യാപിത റെയ്ഡ് ആവശ്യമില്ല. ഇത് നീതിന്യായ വ്യവസ്ഥയുടെ ആയുധവൽക്കരണമാണ്. 2024 ൽ ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാരിക്കാൻ റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകളുടെ ആക്രണമാണ് റെയ്‌ഡ്- ട്രംപ് പറഞ്ഞു
റെയ്ഡ് നടക്കുന്ന സമയത്ത് ട്രംപ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പരിസരത്തേക്ക് കടക്കാൻ എഫ്ബിഐ ബലപ്രയോഗം നടത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ടതിനുശേഷം പാം ബീച്ചിലെ തന്റെ ക്ലബിലാണ് ട്രംപിന്റെ താമസം.