കുണ്ടളയിലെ ഉരുള്‍പൊട്ടല്‍; തലനാരിഴയ്ക്ക് രക്ഷപെട്ടത് 450 ജീവനുകൾ

single-img
6 August 2022

പെട്ടിമുടി ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിൽ മൂന്നാറിനു സമീപം കുണ്ടള എസ്റ്റേറ്റിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത് 450 ജീവനുകൾ. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും അവിടെനിന്നും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തതാണ് വന്‍ ദുരന്തമൊഴിവാക്കിയത്.

അപകടത്തെ തുടർന്ന് ദേവികുളം എം എൽ എ എ രാജയുടെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം, മലയിടിഞ്ഞെത്തിയ പ്രദേശത്താകെ 141 കുടുംബങ്ങളാണ് താമസമുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് ആദ്യം കണ്ടത്.

യാത്രക്കാർ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റുകയായിരുന്നു. പ്രദേശത്തെ രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എല്‍.എ എ രാജ പറഞ്ഞു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല.