കോൺഗ്രസ് പ്രതിഷേധം നേരിടാൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
5 August 2022

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം നേരിടാൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തർ മന്ദർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‌ ഡൽഹി പോലീസ് നൽകി.

നാഷനൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന ധാരണയിൽ ആണ് ഡൽഹി പോലീസ്. മന്ത്രിമാർ, എം.എൽ.എമാർ ഉൾപ്പെടെ 25,000 പേരെ മാർച്ചിൽ അണിനിരത്താനാണ് ഹൈക്കമാൻഡ് നിർദേശം. ഇതിനിടയിലാണ് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വിഷയങ്ങളിലും പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം.

രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എം.പിമാർ മാർച്ച് നടത്തും. മറ്റു സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കും. വിജയ് ചൗക്കിൽനിന്നാണ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നത്. എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും മറ്റൊരു മാർച്ച് നടക്കും. ഇതിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. എന്നാൽ, രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.