ഡീസല്‍ ഇല്ല; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിർത്തുന്നു
ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ നിർദ്ദേശം. ഇന്ന് അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാകുക. ഞായറാഴ്ച പൂര്‍ണമായും ഓര്‍ഡിനറി ബസ്സുകൾ ഓടില്ല. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്.
ഇപ്പോള്‍ ഇന്ധനത്തിനുള്ള പണമാണ് ശമ്പളം നല്‍കാനുപയോഗിക്കുന്നത്. അതുകൊണ്ട് ഇന്ധനപ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
135 കോടി രൂപയാണ് ഡീസൽ വാങ്ങിയ ഇനത്തിൽ നിലവിൽ കെ.എസ്.ആര്‍.ടി.സി കമ്പനികൾക്ക് നൽകാനുള്ളത്. ഇതേ തുടർന്നാണ് കമ്പനികൾ ഡീസൽ വിതരണം നിർത്തിയത്. നിലവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സി ഇതുവരെയും ശമ്പളം പൂർണ്ണമായും നൽകി തീർത്തിട്ടില്ല. ഇനിയും അഞ്ചു കോടിയിലധികം രൂപ ഉണ്ടെങ്കിൽ മാത്രമേ ശമ്പള കുടിശിക നൽകാൻ സാധിക്കൂ എന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്.
വരുമാനമുള്ള സര്‍വീസുകള്‍ നടത്തണമെന്ന് പറയുമ്പോഴും മിക്ക ജില്ലകളിലും ഡീസല്‍ പ്രതിസന്ധിമൂലം ഇന്നലെ മുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴഞ്ഞിട്ടില്ല. വയനാട് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. ജില്ലയിലെ ഭൂരിഭാഗം പ്രാദേശികസര്‍വീസുകളും ഓടിയില്ല.