എംകെ മുനീർ പുരോഗമന നിലപാടുള്ള നേതാവ്; പിന്തുണയുമായി വിഡി സതീശൻ
എംകെ മുനീർ പുരോഗമന നിലപാടുള്ള നേതാവാണെന്നും യൂണിഫോമിന്റെ പേരില്‍ വസ്ത്രം അടിച്ചേല്‍പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വസ്ത്രം ധരിക്കേണ്ടത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ലിംഗ സമത്വത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എം കെ മുനീർ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പാന്റ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും. ഇക്കാര്യത്തില്‍ പ്രസക്തമായ ചോദ്യമാണ് മുനീര്‍ ഉയര്‍ത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇതോടൊപ്പം തന്നെ അട്ടപ്പാടി മധുകേസ് സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചുവെന്നും സതീശന്‍ ആരോപിച്ചു. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയാണ്. ഇപ്പോൾ നാലാമത്തെ പ്രോസിക്യൂട്ടര്‍ ആണ് നിലവിലുള്ളത്. പ്രതികള്‍ക്ക് സിപിഎം ബന്ധമുള്ളതിനാല്‍ സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്നും വാളയാര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. .