കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; അമിത് ഷാ

single-img
2 August 2022

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ.

ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അമിത് ഷാക്ക് ഇതുമായി ബന്ധപ്പെട്ട ഉറപ്പ് നല്‍കിയത്. കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ഡോസ് പൂര്‍ത്തിയാകുന്ന മുറക്ക് സി.എ.എയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി. മുന്‍കരുതല്‍ ഡോസ് വാക്സിനേഷന്‍ ഡ്രൈവ് കഴിഞ്ഞ ഏപ്രിലിലാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഒമ്ബത് മാസംകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.

പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി (ടി.എം.സി) ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ പോരാട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. അഴിമതിക്കാരായ 100 ടി.എം.സി നേതാക്കളുടെ പട്ടിക താന്‍ കൈമാറിയതായും അധികാരി അറിയിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് സി.എ.എ നടപ്പാക്കുന്നത്.

2019 ഡിസംബര്‍ 11നാണ് സി.എ.എ പാര്‍ലമെന്റ് പാസ്സാക്കുന്നത്. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്ബോഴും സി.എ.എയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.