2018ലെ അനുഭവം മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുന്‍കരുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
1 August 2022

തിരുവനന്തപുരം: 2018ലെ അനുഭവം മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുന്‍കരുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മഴക്കെടുതിയില്‍ ഇതുവരെ ആറുപേര്‍ മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കനത്തമഴയില്‍ സംസ്ഥാനത്ത് അഞ്ചുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 55 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. നാളെ വരെ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ കഴിഞ്ഞ് വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്‌തേക്കാം. ഇത് നാലുദിവസം തുടര്‍ന്നാല്‍ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതെല്ലാം മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകളും ജാഗ്രതയും നടത്തിയിട്ടുണ്ട്. അപകടമേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതിഗതി വിലയിരുത്തി. വലിയ ഡാമുകള്‍ തുറന്നുവിടേണ്ട അവസ്ഥയില്ല. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.