ശ്രീലങ്കയിൽ പ്രക്ഷോഭകർക്കെതിരെ പ്രതികാര നടപടിയുമായി റനിൽ സർക്കാർ
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ പ്രതികാര നടപടികളുമായി പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ. ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ ഓഫിസിൽ അതിക്രമിച്ചുകടന്ന് പ്രസിഡന്റിന്റെ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് ശ്രീലങ്കൻ തൊഴിലാളി സംഘടന നേതാവിനെ അറസ്റ്റ് ചെയ്തു.
മുൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരായ ബഹുജന പ്രക്ഷോഭത്തിന് മൂന്നാഴ്ചക്ക് ശേഷമാണ് നടപടി. പ്രസിഡന്റിന്റെ ഔദ്യോഗിക പതാക ബെഡ്ഷീറ്റാക്കി വിരിച്ച് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജൂലൈ ഒമ്പതിന് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ വൻതോതിൽ പ്രസിഡന്റ് ഹൗസിലേക്ക് ഇരച്ചുകയറിയപ്പോഴാണ് സംഭവം.
കൂടാതെ വെള്ളിയാഴ്ച ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫിസിൽ ശ്രീലങ്കൻ പൊലീസ് റെയ്ഡ് നടത്തി. ‘സിവിൽ വേഷത്തിൽ ഒരുസംഘം ഓഫിസിൽ കയറി പരിശോധിച്ചതായും സെർച്ച് വാറന്റ് ഉണ്ടായിരുന്നില്ലെന്നും അവരിലൊരാൾ മാത്രമാണ് പൊലീസ് യൂനിഫോം ധരിച്ചിരുന്നതെന്നും പാർട്ടി വക്താവ് ദുമിന്ദ നാഗമുവ പറഞ്ഞു.
2012 ഏപ്രിലിൽ ജനത വിമുക്തി പെരമുനയിലെ വിമത അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ചതാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്ലൈൻ സോഷ്യലിസ്റ്റ് പാർട്ടി. സ്വത്തുക്കൾ തീവെച്ചത് എഫ്.എസ്.പി പ്രവർത്തകരാണെന്നാണ് ഭരണകക്ഷി നേതാക്കളുടെ ആരോപണം. മൂന്നു മാസത്തിലേറെയായി രാജ്യത്ത് നടന്ന രാഷ്ട്രീയേതര പ്രതിഷേധങ്ങൾ എഫ്.എസ്.പി ഹൈജാക്ക് ചെയ്തതായും അവർ ആരോപിക്കുന്നു.