തട്ടിപ്പ് നടത്തുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; കെ സുധാകരൻ
സിപിഎം സ്വീകരിച്ചിട്ടുള്ള സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസിഅധ്യക്ഷൻ കെ സുധാകരൻ. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിൽ നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണെന്നും തട്ടിപ്പ് നടത്തുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാരെന്നും സുധാകരൻ ആരോപിച്ചു .
നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് സിപിഎം പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷങ്ങൾ പിന്നിടുകയും, മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ നിക്ഷേപകരെ സഹായിക്കാനുള്ള തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. സിപിഐഎം നിയന്ത്രണത്തിലുള്ള റബ്കോയുടെ കോടികളുടെ കടബാധ്യത എറ്റെടുത്ത പിണറായി സര്‍ക്കാര്‍ സാധാരണക്കാരായ കരുവന്നൂരിലെ നിക്ഷേപകരുടെ കണ്ണീരൊപ്പാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.