മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; വടക്കൻ കേരളത്തിലും കനത്ത ജാഗ്രത
തുടര്‍ച്ചയായി രണ്ട് കൊലപാതകങ്ങളെ തുടർന്നുള്ള സംഘർഷ സാധ്യത കണക്കിലെടുത്തു മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് രാഷ്ട്രീയ- മത നേതാക്കള്‍ക്ക് പോലീസ് നിര്‍ദേശം നല്കി. സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം പൊതുജനം വിശ്വസിക്കരുതെന്ന് മംഗളൂരൂ പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു
മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്ന്യസിച്ചു.
രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ അന്വേഷണം കേരളത്തിലേക്കും നീങ്ങുകയാണ്.
മംഗളൂരുവിൽ തുണിക്കട നടത്തുന്ന സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ഇന്നലെ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.