തെറ്റായ കാര്യങ്ങളെ മഹത്വവത്‌കരിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കാതിരിക്കുന്നതും ഒരു രാഷ്‌ട്രീയമാണ്: അപർണ ബാലമുരളി
ലിംഗ വിവേചനം എന്നത് സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ലെന്നും എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അപർണ ബാലമുരളി. സിനിമ എന്നത് വലിയ ഒരു ഇടമായതിനാൽ മാത്രമാണ് ആളുകൾ ചർച്ച ചെയ്യുന്നതെന്നും അവർ തൃശൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
തുല്യമായ അധ്വാനത്തിൽ ഒരേ ജോലി ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം എന്നതിനോട് യോജിക്കാൻ കഴിയില്ല. പ്രവൃത്തിപരിചയത്തെ അടിസ്ഥാനമാക്കി സിനിമാതാരങ്ങൾക്ക് പ്രതിഫലം കൊടുക്കേണ്ടതെന്നും ധാരാളം വർഷത്തെ സിനിമാ അഭിനയ പരിചയമുള്ള ആളുകൾക്ക് ഇന്നും തുച്ഛമായ തുക പ്രതിഫലം നൽകുന്നത് മാറണമെന്നും അപർണ അഭിപ്രായപ്പെട്ടു.
തൊഴിലാളിക്ക് പ്രവൃത്തി പരിചയം പ്രതിഫലത്തിന്റെ മറ്റൊരു മാനദണ്ഡമായി മാറ്റണമെന്നും രാഷ്‌ട്രീയ കൃത്യത സിനിമാ തിരക്കഥകളിൽ പാലിക്കപ്പെടെണ്ടതുണ്ടെന്നും അപർണ അഭിപ്രായപ്പെട്ടു.
തെറ്റായ കാര്യങ്ങളെ മഹത്വവത്‌കരിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കാതിരിക്കുന്നതും ഒരു രാഷ്‌ട്രീയമാണ്. സിനിമകളിലൂടെ നൽകുന്ന സന്ദേശമാണ് കാഴ്‌ചകാർ സ്വീകരിക്കുന്നത്. അതുകൊണ്ട് സിനിമയിലൂടെ നല്ല സന്ദേശം നൽകാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.