സോണിയാ ഗാന്ധി ഇഡിയ്ക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ ആരംഭിച്ചു
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. മക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് സോണിയ എത്തിയത്. മൂന്നാം ദിവസമാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയയായ സോണിയ ഗാന്ധിയോട് 75 ചോദ്യങ്ങളാണ് ഉന്നയിച്ചത്. അവര്‍ നല്‍കിയ മറുപടി തൃപ്തികരമാണെന്നാണ് ഇ.ഡി നല്‍കുന്ന സൂചന. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തുന്നതിനാണ് മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത്.
കേസില്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസങ്ങളായി 50 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതേസമയം, ഇ.ഡിയുടെ നടപടിക്രമങ്ങള്‍ ജുഡീഷ്യല്‍ സ്വഭാവമുള്ളതാണ്. അത് പുറത്തുവിട്ടത് ക്രിമിനല്‍ കുറ്റമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി ആസ്ഥാനത്തു തമ്പടിച്ചാണ് പ്രതിഷേധിക്കുന്നത്.