മാണി സി.കാപ്പന്‍ ബിജെപിയിലേക്ക്?
എൻ ഡി എ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ച ദ്രൗപതി മുർമൂവിനു വോട്ട് ചെയ്തത് മാണി സി.കാപ്പനാണു എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബി.ജെ.പിയിലേക്കെന്ന വാർത്ത തള്ളാതെ മാണി സി.കാപ്പൻ. ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്‍റെ മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്‍റെ പ്രതികരണം.
ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു.
പാലായിൽ എൽ.ഡി.ഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപാണ് കാപ്പൻ എൻ.സി.പി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.
മാണി സി.കാപ്പന്‍ യു.ഡി.എഫില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യു.ഡി.എഫിന്‍റെ പരിപാടികളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പല തവണ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.