നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

single-img
27 July 2022

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് നിർദേശം. പാര്‍ട്ടിയിലെ പ്രധാന അധികാരകേന്ദ്രമായിരുന്ന സോണിയ അറിയാതെ കമ്പനിയിൽ ഒരു ഇടപാടു കളും നടക്കില്ലെന്നാണ് ഇഡി പറയുന്നത്. മാത്രമല്ല അസോസിയേറ്റ് ജേർണലിനെ ഏറ്റെടുക്കുന്നത് മുന്നോടിയായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണെന്നാണ് ഇഡിയുടെ അനുമാനം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു തൃപ്തികരമായി മറുപടി പറയാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന.

ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറാണ് നീണ്ടതെങ്കിൽ രണ്ടാം ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂർ. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് സോണിയാ ഗാന്ധി എത്തിയത്.പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനായുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം മൂന്നരയോടെ വീണ്ടും ഇഡി ആസ്ഥാനത്ത്. ആകെ 55 ചോദ്യങ്ങൾ സോണിയ ഗാന്ധിയോട് ഇഡി ചോദിച്ചു.

സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കൂടാതെ അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാര്‍ലമന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.