കെ – റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനി; സർവ്വേയ്ക്ക് ചെലവാക്കുന്ന പണത്തിന് ഉത്തരവാദിത്തം കെ റെയിലിനുമാത്രം; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

single-img
25 July 2022

സംസ്ഥാന സർക്കാർ നടപ്പാക്കാനിരിക്കുന്ന സിൽവർ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നതായി അറിയിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കെ – റെയിൽ കോർപ്പറേഷൻ എന്നത് ഒരു സ്വതന്ത്ര കമ്പനിയാണ്.
കേന്ദ്രത്തിന്റെ റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല.

നിലവിൽ കേരളത്തിലെ സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്.