ദ്രൗപതി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ല; ആ പേര് വന്നതെങ്ങനെ എന്ന് രാഷ്‌ട്രപതി പറയുന്നു
ഇന്ന് രാവിലെ രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ആദിവാസി നേതാവുകൂടിയായ ദൗപതി മുര്‍മു പറയുന്നത് തന്റെ പേരിന്റെ ആദ്യപകുതിയായ ദ്രൗപതി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ലെന്നും സ്കൂളിൽ പഠിക്കുന്ന കാലം അധ്യാപകരിലൊരാൾ നൽകിയതാണെന്നുമാണ് .
ഭാരതത്തിന്റെ പുരാതന ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കഥാപാത്രമായ ദ്രൗപതി എന്ന പേര്‍ ലഭിക്കും മുൻപ് സാന്താളി വിഭാഗത്തിൽ പെട്ട മുര്‍മുവിന്റെ യഥാര്‍ത്ഥ പേര് ‘പുട്ടി’ എന്നായിരുന്നു. ‘നല്ലതിന്’ എന്ന് പറഞ്ഞ് അധ്യാപകരിലൊരാളാണ് അത് ദ്രൗപതിയെന്നാക്കിയതെന്ന് ഒരു ഒഡിയ വീഡിയോ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അവർ പറഞ്ഞത് .
1960 കളിൽ, ആദിവാസി വിഭാഗക്കാർ കൂടുതലുള്ള മയൂർഖഞ്ചിലേക്ക് മറ്റൊരു ജില്ലയിൽ നിന്ന് എത്തിയതായിരുന്നു ആ ടീച്ചർ. കുട്ടിയായിരുന്ന തന്റെ പേര് ഇഷ്ടപ്പെടാതിരുന്ന ടീച്ചർ അത് മാറ്റി. ദുർപതി, ദൊർപ്ടി എന്നിങ്ങനെ പലതവണ പേര് മാറ്റിയെന്നും മുർമു പറഞ്ഞു. വിശ്വാസ പ്രകാരം സാന്താളി വിഭാഗത്തിൽ പേരുകൾ ഒരിക്കലും മരിക്കുന്നില്ല. പെൺകുട്ടി ജനിക്കുമ്പോൾ അവളുടെ മുത്തശ്ശിയുടെയും ആൺകുട്ടി ജനിക്കുമ്പോൾ അവന്റെ മുത്തച്ഛന്റെയും പേര് സ്വീകരിക്കും.
അതേപോലെ തന്നെ സ്കൂളിലും കോളേജിലും തന്റെ സർ നേയിം ടുഡു എന്നായിരുന്നുവെന്നും ബാങ്ക് ഓഫീസറായ ശ്യാം ചരൺ ടുഡുവിനെ വിവാഹം ചെയ്തതോടെ ഇത് മുർമു എന്ന് മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.